പത്തനംതിട്ട പോക്സോ കേസില്‍ വഴിത്തിരിവ്; 13 കാരിയുടെ മൊഴി കളവ്, പ്രണയ നൈരാശ്യത്തില്‍ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്.


പത്തനംതിട്ടയിലെ പോക്സോ കേസില്‍ വഴിത്തിരിവ്. 13 കാരിയുടെ മൊഴി പൂർണമായും കളവ് എന്ന നിഗമനത്തില്‍ പൊലീസ്.

കളവ് പറയാൻ കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സഹപാഠിയുമായി ബ്രേക്ക് അപ്പ് ആയതിൻ്റെ ദേഷ്യത്തില്‍ കെട്ടിച്ചമച്ച കഥ എന്നാണ് പൊലീസ് പറയുന്നത്. സഹപാഠി ഉള്‍പ്പെടെ ഉപദ്രവിച്ചെന്നായിരുന്നു കൗണ്‍സിലിങ്ങില്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനയാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്. വൈദ്യപരിശോധനയില്‍ ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ഇതോടെ കസ്റ്റഡിയിലെടുത്ത ആറുപേരെ ഇന്നലെ വൈകിട്ട് വിട്ടയച്ചു.

ചൈല്‍ഡ് ഹെല്‍പ് ലൈൻ വഴിയായിരുന്നു പൊലീസിന് പെണ്‍കുട്ടിയുടെ പരാതി കിട്ടിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹപാഠികള്‍ ഉള്‍പ്പെടെ ആറുപേരെ ഇന്നലെ രാവിലെ മുതല്‍ കസ്റ്റഡിയില്‍ വെച്ചിരുന്നു. ആദ്യം പെണ്‍കുട്ടി നല്‍കിയ മൊഴികളിലും പിന്നീട് നല്‍കിയ മൊഴികളിലും മാറ്റമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിന്നീട്, കസ്റ്റഡിയിലെടുത്ത ആറ് പേരെയും താല്‍ക്കാലികമായി വിട്ടയച്ചു. അതേസമയം, അന്വേഷണം പൊലീസ് അവസാനിപ്പിക്കില്ല. രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകളില്‍ പൊലീസ് അന്വേഷണം തുടരും. ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ കളവായി മൊഴി നല്‍കിയ സാഹചര്യം പരിശോധിക്കും. പെണ്‍കുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നല്‍കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.