കോതമംഗലത്തെ യുവാവിനെ കൊന്നത് പെണ്‍സുഹൃത്ത്, നല്‍കിയത് പാരക്വിറ്റ് എന്ന കീടനാശിനി, ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം.


കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകൻ അൻസില്‍ (38) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്.

പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന വിഷംകൊടുത്ത് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അൻസിലിന് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇത് എന്തില്‍ കലക്കിയാണ് നല്‍കിയതെന്ന് വ്യക്തമല്ല. അദീനയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.ചേലാടുള്ള കടയില്‍ നിന്നാണ് കളനാശിനി വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്.

തിരുവനന്തപുരത്ത് കാമുകൻ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കക്ഷായത്തില്‍ കലക്കിക്കൊടുത്തതും പാരക്വിറ്റ് എന്ന കീടനാശിനിയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്.

അൻസിലിനെ ഒഴിവാക്കാനാണ് അദീന കീടനാശിനി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. നേരത്തേ അൻസില്‍ ഉള്‍പ്പെടെ ചില യുവാക്കളുമായി ബന്ധമുള്ള അദീനയ്ക്ക് ഇപ്പോള്‍ മറ്റൊരു യുവാവുമായി അടുപ്പമുണ്ട്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന അയാള്‍ ഉടൻ പുറത്തിറങ്ങും. അതിനുമുമ്ബ് അൻസിലിനെ ഒഴിവാക്കാനാണ് വിഷം നല്‍കി കാെലപ്പെടുത്തിയത്.

ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ ഒറ്റയ്ക്കാണ് അദീന താമസിക്കുന്നത്. ഇവിടേയ്ക്ക് അൻസില്‍ പതിവായി എത്താറുണ്ടായിരുന്നു. ഇക്കഴിഞ്ഞ മുപ്പതിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം വിഷം നല്‍കുകയായിരുന്നു. അൻസില്‍ ഒരിക്കല്‍ വീട്ടിലെത്തി അദീനയ്ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അദീനയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി ലഭിച്ചിട്ടുണ്ട്.

അവശനിലയില്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു അൻസില്‍ മരിച്ചത്. പെണ്‍സുഹൃത്തായ അദീന വിഷം കലക്കിത്തന്നതായി ചികിത്സയിലിരിക്കെ അൻസില്‍ മൊഴി നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്. അദീന വിഷം വാങ്ങിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

അൻസില്‍ വിഷം കഴിച്ച്‌ തന്റെ വീട്ടില്‍ കിടപ്പുണ്ടെന്ന് അദീന തന്നെയാണ് അൻസിലിന്റെ വീട്ടില്‍ വിളിച്ചുപറഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അൻസിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. യാത്രാമദ്ധ്യേ ഒരു ബന്ധുവും ആംബുലൻസില്‍ കയറി. തന്നെ ചതിച്ചെന്നും വിഷം നല്‍കിയെന്നും അൻസില്‍ ഈ ബന്ധുവിനോടാണ് പറഞ്ഞത്. ഇതാണ് കേസില്‍ നിർണായകമായത്. നിന്റെ മകനെ വിഷംകൊടുത്ത് കൊല്ലുമെന്ന് അദീന അൻസിലിന്റെ ഉമ്മയോട് പറഞ്ഞതായും അയാള്‍ പറയുന്നു.