‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം.




മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം.

ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ.മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം നോട്ടീസ് അയച്ചത്. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പണം കൈമാറാൻ വൈകിയത് സർക്കാർ നടപടിക്രമം മൂലമെന്നായിരുന്നു കളക്ടർ നൽകിയിരുന്ന വിശദീകരണം.

ഏപ്രിൽ 18ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കെ.ബിജുവും ജൂൺ 2ന് എം.ജി രാജമാണിക്യമാണ് നോട്ടീസ് അയച്ചത്. ഫണ്ട് വിതരണത്തിലെ കാലതാമസം വ്യക്തിപരമായ വീഴ്ചയായി കണ്ട് നടപടി എടുക്കുമെന്നാണ് സർക്കാരിൻെറ മുന്നറിയിപ്പ്. മുൻ സർക്കാരിൻെറ കാലത്താണ് നടപടി തുടങ്ങിയത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിന് ശേഷമാണ് കളക്ടർക്കെതിരെ നടപടി നീക്കം തുടങ്ങിയത്. വായ്പാ ബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച ഗുണഭോക്തൃപട്ടിക അന്തിമം ആക്കുന്നതിൽ വീഴ്ചവന്നതായി ചൂണ്ടിക്കാട്ടി കൊണ്ട് ഈമാസം 2 ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം അയച്ച കത്തിൽ ഗുരതരമായ പരാമർശങ്ങളാണുളളത്.

” ദുരന്തം നടന്ന് ഇത്രയും കാലം കഴിഞ്ഞിട്ടും പരിശോധനയോ സൂക്ഷ്മപരിശോധനയോ നടത്താത്ത ഒരു പട്ടിക മന്ത്രിസഭയ്ക്ക് മുന്നിൽ സമർപ്പിച്ചത് ഗുരുതരമായ ഭരണപരമായ വീഴ്ചയെയും ജാഗ്രതക്കുറവിനെയുമാണ് കാണിക്കുന്നത് ” എന്നതാണ് പരാമർശം. എന്നാൽ വർഷാവസനത്തെ കണക്ക് ക്ലോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ട്രഷറി നിയന്ത്രണങ്ങളും സർക്കാരിലെ കാലതാമസവുമാണ് ഫണ്ട് വിതരണം വൈകിയതിൻെറ കാരണമെന്നാണ് കളക്ടർ ഡി.ആർ.മേഘശ്രീയുടെ വിശദീകരണം. ഉപജീവന സാഹയത്തിനായി അനുവദിച്ച 6 കോടി രൂപയിൽ 3.19 കോടി രൂപ ഏപ്രിൽ മുതൽ ജൂൺ വരെയുളള കാലയളവിലേക്കുളളതായിരുന്നു. എന്നാൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് ഈ തുക കളക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയാതെ വന്നതോടെയാണ് പണം ലാപ്സായത്

എന്നും മേഘശ്രീ വിശദീകരിക്കുന്നു. ഇക്കാര്യം ഏപ്രിൽ 17ന് ദുരന്തനിവാരണ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കെ.ബിജു പുറപ്പെടവിച്ച സർക്കുലറിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

വസ്തുത ഇതായിരിക്കെ വയനാട് കളക്ടർക്ക് എതിരായ നടപടി നീക്കം പ്രതികാര നടപടിയാണെന്നാണ് ഭരണവൃത്തങ്ങളിൽ ഉയരുന്ന ആക്ഷേപം. ചീഫ് സെക്രട്ടറി കർശന സ്വരത്തിൽ ആവശ്യപ്പെട്ടിട്ടാണ് കളക്ടർക്ക് നോട്ടീസ് അയച്ചതെന്ന് കെ.ബിജുവും എം.ജി.രാജമാണിക്യവും സമ്മതിക്കുന്നുണ്ട്. സംഭവിച്ച കാര്യങ്ങൾ എന്താണെന്ന് നേരിട്ട് കണ്ട് വിശദീകരിക്കാൻ വയനാട് കളക്ടർ അനുമതി ചോദിച്ചിട്ടും ചീഫ് സെക്രട്ടറി സമ്മതിച്ചില്ലെന്നും ആക്ഷേപമുണ്ട്.