പനമരം,പുല്‍പ്പള്ളി സി.എച്ച്‌.സികളെ താലൂക്ക്‌ ആശുപത്രികളായി ഉയര്‍ത്തുന്നത്‌ പരിഗണ: ആരോഗ്യ മന്ത്രി.




കല്‍പ്പറ്റ: പനമരം, പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളെ (സി.എച്ച്‌.സി) താലൂക്ക്‌ ആശുപത്രികളായി ഉയര്‍ത്തണമെന്ന പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി ഉറപ്പ്‌ നല്‍കി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ തീരുമാനങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനം മന്ത്രിക്ക്‌ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

മേഖലയിലെ സാധാരണക്കാരായ രോഗികള്‍ക്ക്‌ മികച്ചതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങള്‍ സ്വന്തം നാട്ടില്‍ത്തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി ഈ പ്രമേയം പാസാക്കിയത്‌. സി.എച്ച്‌.സികള്‍ താലൂക്ക്‌ ആശുപത്രികളായി ഉയര്‍ത്തപ്പെടുന്നതോടെ കൂടുതല്‍ ഡോക്‌ടര്‍മാരുടെ സേവനവും മെച്ചപ്പെട്ട കിടത്തിച്ചികിത്സാ സൗകര്യങ്ങളും ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്‌ ലഭ്യമാകും. ഇതോടൊപ്പം പുല്‍പ്പള്ളി ഡയാലിസിസ്‌ സെന്ററുമായി ബന്ധപ്പെട്ട ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌.

മലയോര മേഖലയിലെ ആരോഗ്യരംഗത്ത്‌ വലിയ കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കുന്ന ഈ ആവശ്യങ്ങളോട്‌ അനുകൂലമായ നിലപാടാണ്‌ സര്‍ക്കാരിന്റേതെന്ന്‌ മന്ത്രി വ്യക്‌തമാക്കി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.എസ്‌. ദിലീപ്‌ കുമാര്‍, വൈസ്‌ പ്രസിഡന്റ്‌ റസീന സുബൈര്‍, സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വര്‍ഗീസ്‌ മുരിയന്‍കാവില്‍, സി.എച്ച്‌. ഫസല്‍, സന്ധ്യ ലിഷു എന്നിവരാണ്‌ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്‌.