യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് സന്ദേശം; നാടാകെ തപ്പി പൊലീസ്, ഒടുവില്‍ വന്‍ ട്വിസ്റ്റ്.



മൂന്നാര്‍: യുവതിയെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മൂന്നാര്‍, വെള്ളത്തൂവല്‍ സ്റ്റേഷനുകളിലെ പൊലീസുകാര്‍ പരക്കംപാഞ്ഞത് മണിക്കൂറുകളോളം. 31-ന് ഉച്ചകഴിഞ്ഞാണ് പൊലീസിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് ഒരു ടാക്‌സി ഡ്രൈവറുടെ ഫോണ്‍ കോളെത്തിയത്. ആനച്ചാല്‍ ടൗണില്‍ നിന്ന് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു സന്ദേശം.

ഇതോടെ മൂന്നാര്‍, വെള്ളത്തൂവല്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളിലായി പരിശോധന തുടങ്ങി. തുടര്‍ന്ന് കാറിന്റെ നമ്പര്‍ ലഭിച്ചു. ചിത്തിരപുരം സ്വദേശിയുടേതാണ് കാറെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം ഉടമയുടെ വീട്ടിലെത്തി. അപ്പോഴാണ് സംഭവത്തിന്റെ ട്വിസ്റ്റ് പൊലീസിന് പിടികിട്ടിയത്.

ആനച്ചാല്‍ ടൗണില്‍ വെച്ച് കാറില്‍ നിന്നിറങ്ങുന്നതിനിടെ ഡോറില്‍ തട്ടി താഴെ വീണ ഭാര്യയെ ധൃതിയില്‍ എടുത്ത് കാറില്‍ കിടത്തി വേഗത്തില്‍ പോയതാണ് തട്ടിക്കൊണ്ടുപോകല്‍ കഥയായത്. പൊലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ഗതി മാറിയ വിവരം ദമ്പതികള്‍ അറിഞ്ഞത്.