ശരീരത്തില്‍ 16ഓളം മുറിവുകള്‍; കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കി; ഗവിയില്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടുംക്രൂരത.



പത്തനംതിട്ട ഗവി മീനാറിര്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടും ക്രൂരതയെന്ന് പൊലീസ്. കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തില്‍ അതിഗുരുതരമായ 16ഓളം മുറിവുകള്‍ കണ്ടെത്തി. യുവതിയെ പ്രതി ക്രൂരമായ ലൈംഗിക പീഡനത്തിനും ഇരയാക്കിയെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ്പറഞ്ഞു.

യുവതിയുടെ കുടുംബത്തിന് വനംവകുപ്പ് അടിയന്തര ധനസഹായമായി 11 ലക്ഷം രൂപ നല്‍കും. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപയും പെരിയാര്‍ ടൈഗര്‍ റിസര്‍വ് 5 ലക്ഷം രൂപയും നല്‍കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഒരു ലക്ഷം രൂപയും നല്‍കും. കൂടുതല്‍ തുക നല്‍കുന്ന കാര്യങ്ങള്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് ചെയ്യും. കൊല്ലപ്പെട്ട യുവതിയുടെ നാല് വയസുള്ള മകളുടെ പഠന ചെലവുകള്‍ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ ഏറ്റെടുക്കും.

കെഎഫ്ഡിസി തോട്ടത്തിലും സമീപപ്രദേശത്തും ആളുകള്‍ താമസിക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നാട്ടുകാരുമായുള്ള യോഗത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പു നല്‍കി. പൊലീസ് ഔട്ട് പോസ്റ്റും പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി. കൊല്ലപ്പെട്ട യുവതിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി രണ്ടു ദിവസത്തിനകം സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. 14 ദിവസം റിമാന്‍ഡ് ചെയ്ത പ്രതി നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടു വരുമ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായേക്കും.

അംഗനവാടി ഹെല്‍പ്പര്‍ ആയിരുന്ന യുവതി ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു കൊല്ലപ്പെട്ടത്. ഉച്ചയോടെ വണ്ടിപ്പെരിയാര്‍ വള്ളക്കടവിന് സമീപത്ത് വച്ച് പ്രതിയെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ ഇന്ന് ഉച്ചയോടെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.