വോട്ടിന് പണം ലഭിച്ചില്ലെന്നാരോപിച്ച് ഡിഎംകെ സ്ഥാനാർഥിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി സ്ത്രീകൾ. തിരുനെൽവേലി പാളയംകോട്ടയിലെ ഡിഎംകെ സ്ഥാനാർഥി അബ്ദുൾ വഹാബിന്റെ വീട്ടിലേയ്ക്കാണ് സ്ത്രീകൾ മാർച്ച് നടത്തിയത്. ചില വീടുകളിൽ മാത്രം പണം കൊടുത്തുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ആയിരം രൂപ വീതം ആണ് വിതരണം ചെയ്‌തത്. പ്രതിഷേധത്തിന്റെ ഭാഗമായി സ്ഥാനാർഥിയെ സ്ത്രീകൾ തടഞ്ഞുവെക്കുകയും ചെയ്തു.
നാളെയാണ് തമിഴ്നാട് പോളിങ് ബൂത്തിലേക്ക് എത്തുന്ന ദിനം.നിശബ്ദപ്രചാരണ ദിനത്തിൽ വോട്ടിന് നോട്ട് വിവാദമാണ് പ്രധാന ചർച്ച. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇക്കുറി തമിഴ് നാട് സാക്ഷ്യം വഹിക്കുന്നത്. ഭരണത്തുടർച്ചയെന്ന വലിയ നേട്ടത്തിലേയ്ക്ക് എത്താനുള്ള തീവ്രശ്രമമാണ് ഡിഎംകെ സഖ്യം നടത്തുന്നത്. ഭരണം തിരിച്ചുപിടിയ്ക്കാൻ അണ്ണാ ഡിഎംകെ നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം സജീവമായി രംഗത്തുണ്ട്. വിജയുടെ തമിഴക വെട്രി കഴകം പിടിയ്ക്കുന്ന വോട്ടുകളാണ് ഇത്തവണ നിർണായകമാവുക. വിജയുടെ റോഡ് ഷോകളിലെ ജനപങ്കാളിത്തം വോട്ടായി മാറിയാൽ തമിഴ് നാട്ടിൽ അത്ഭുതങ്ങൾ സംഭവിയ്ക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ