സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്ന ചൂടിൽ ജാഗ്രത നിർദേശവുമായി മുഖ്യമന്ത്രി. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ‘സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണം. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂർ കോടാലിയിൽ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരൻ ദാരുണമായി മരണപ്പെട്ട സംഭവം നമ്മുടെ മുന്നിലുണ്ട്. ആ കുഞ്ഞിനുണ്ടായ ദുരന്തത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിന്റെയും നാടിന്റെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.അത്യുഷ്‌ണം അപ്രതീക്ഷിതമായ പല ദുരന്തങ്ങളിലേക്കും നയിക്കും എന്ന് സൂചിപ്പിക്കുന്ന ഒരു അനുഭവമാണിത്. ചൂടിൽ നിന്ന് രക്ഷ നേടാൻ ജലാശയങ്ങളിലും പുഴകളിലും കുട്ടികൾ കുളിക്കാൻ പോകാറുണ്ട്. അവിടങ്ങളിലും നല്ല തരത്തിലുള്ള ജാഗ്രത പാലിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഈ കഠിനമായ വേനൽക്കാലത്തെ നമുക്ക് സുരക്ഷിതമായി മറികടക്കാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ