സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് തുടരും. നാളെയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുളള 5 ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. വയനാട് ജില്ലയില്‍ ഇന്നലെ റെഡ് അലേര്‍ട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയത്.
ജില്ലയിലെ അങ്കണ്‍വാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മൂന്ന് ജില്ലകളിലും യൂണിവേഴ്സിറ്റി പരീക്ഷകള്‍, പിഎസ്സി പരീക്ഷകള്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുളള നടപടികള്‍ അതത് സ്ഥാപന മേധാവികള്‍ സ്വീകരിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് ഏഴുമുതല്‍ രാവിലെ ഏഴുവരെ മലയോര പ്രദേശങ്ങളിലൂടെയുളള യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടങ്ങളുടെ നിര്‍ദേശം. ഉരുള്‍പൊട്ടല്‍ സാധ്യതയുളള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുളള നടപടികള്‍ പുരോഗമിക്കുകയാണ്. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യത ഉളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും നിയന്ത്രണമുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ