മുതുമല - : മുതുമല വനമേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിച്ചുവരികയായിരുന്ന അപൂർവ്വ ഇനം ചുട്ടിക്കഴുകനെ (വൈറ്റ് റംപ്ഡ് വൾച്ചർ) ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി. ദിവസങ്ങളായി റേഡിയോ കോളർ സിഗ്നലുകൾ ഒരേ സ്ഥലത്ത് നിന്ന് ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ഊട്ടിക്ക് സമീപത്തെ എപ്പനാടിനടുത്ത് കഴുകന്റെ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറിലാണ് മസിനഗുഡിക്ക് സമീപം മായാർ സിഗൂർ വനത്തിൽ ഈ കഴുകനെ തുറന്നുവിട്ടത്. മുംബൈ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി മഹാരാഷ്ട്രയിലെ തഡോബ ആന്തോരി ടൈഗർ റിസർവിൽ നിരീക്ഷിച്ചുവരികയായിരുന്ന കഴുകനെ, ചുട്ടിക്കഴുകന്മാരുടെ മികച്ച ആവാസവ്യവസ്ഥയായ മുതുമലയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പ്രദേശത്തെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണ് പക്ഷിയുടെ മരണത്തിന് കാരണമായതെന്ന് പരിശോധനയിൽ വ്യക്തമായി.
സംഭവത്തെക്കുറിച്ച് തമിഴ്‌നാട് വനംവകുപ്പ് കർണാടക, കേരള വനംവകുപ്പുകളെ വിവരമറിയിച്ചിട്ടുണ്ട്. വയനാട്, മുതുമല, ബന്ദിപ്പൂർ വനമേഖലകളിൽ കഴുകന്മാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ ഗൗരവകരമായാണ് അധികൃതർ കാണുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും വനമേഖലകളിൽ കടുവകളുടെയും പുലികളുടെയും എണ്ണം വർധിക്കുന്നത് കഴുകന്മാരുടെ അതിജീവനത്തിന് സഹായകരമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ