രക്തംവാർന്ന് ആദിവാസി ബാലന്റെ മരണം; പൊലീസ് സ്റ്റേഷനിലേക്ക് 23ന് ഡിവൈഎഫ്ഐ മാർച്ച്.



കൽപ്പറ്റ: പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പതിനൊന്നുകാരനായ ഗോത്രവിദ്യാർഥി പരിക്കേറ്റ ചോരവർന്ന് മരിച്ച സംഭവത്തിൽ പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 23ന് ബത്തേരി സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.

 പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ മനുവിനെ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ് ചോരവാർന്ന നിലയിൽ കണ്ടിട്ടും ഹൈവെ പൊലീസ് ആശുപത്രിയിൽ എത്തിക്കാതിരുന്നത് മനഃസാക്ഷിയെ നടുക്കുന്നതാണ്. 

അപകമുണ്ടായി ഒരുമണിക്കൂറിനുശേഷമാണ് ആംബുലൻസ് എത്തി കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. അഞ്ചു മിനിറ്റ് മുമ്പ് ചികിത്സ നൽകിയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. രക്തംവാർന്നാണ് മരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. 

കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്. അധികൃതർ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് തിരുത്തിയില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.