കൽപ്പറ്റ: വയനാട് പോലീസ് നടത്തിയ പ്രത്യേക റേഞ്ച് ലെവൽ കോമ്പിങ് ഓപ്പറേഷനിൽ രജിസ്റ്റർ ചെയ്തത് 117 കേസുകൾ. ശനിയാഴ്ച രാത്രി 11 മുതൽ ഞായറാഴ്ച രാവിലെ അഞ്ച് വരെ നടത്തിയ ആറു മണിക്കൂർ കർശന പരിശോധനയിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. പരിശോധനയിൽ മൂന്ന് പിടികിട്ടാപ്പുള്ളികളെയും, 22 വാറണ്ട് കേസ് പ്രതികളെയും അറസ്റ്റ് ചെയ്തു.
കാപ്പ കേസിൽ ഉൾപ്പെട്ടവർ, മുൻ കുറ്റവാളികൾ, റൗഡികൾ തുടങ്ങി 195 പേരെ പരിശോധിച്ചു. ലഹരി ഉപയോഗിച്ചതിനും കൈവശം വെച്ചതിനും ഒമ്പത് കേസുകളും, മദ്യപിച്ചു വാഹനം ഓടിച്ചതിന് 47 കേസുകളും രജിസ്റ്റർ ചെയ്തു. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലും, അതിർത്തി ചെക്ക് പോസ്റ്റുകളിലുമായി 2151 വാഹനങ്ങൾ പരിശോധിച്ചു. ലോഡ്ജുകൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി.
ജില്ലയിലെ സേനാംഗങ്ങളെ 32 ടീമുകളായി തിരിച്ച് നടത്തിയ പരിശോധനക്ക് വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്, ജില്ലയിലെ ഡിവൈഎസ്പിമാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്നും കോമ്പിംഗ് ഓപ്പറേഷൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ