പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം.

 


പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് ഇവർക്ക് പനി ബാധിച്ചത്. പിന്നീട് സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു. വീണ്ടും പനി കൂടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കു സ്ഥിരീകരിച്ചത്. വിദഗ്‌ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചെങ്കിലും മറിയ കൂട്ടാക്കിയില്ല. തുടർന്ന് വൈകീട്ടോടെ പനി കൂടിയതോടെ ഇന്നലെയാണ് ഇവരെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, നിപ ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഫാറൂഖ് കോളേജ് സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ പരിശോധനയ്ക്കായി അയച്ച സമ്പർക്കപട്ടികയിൽ ഉള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. നിലവിൽ 87 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലയിലുള്ളവർ ആണ് സമ്പർക്കപട്ടികയിൽ ഉള്ളതെന്ന് മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.മന്ത്രിയും നിപ വിദഗ്ധ പഠനത്തിനായി കോഴിക്കോട് എത്തിയ കേന്ദ്ര സംഘവും കളക്ടർ ഉൾപ്പടെയുള്ളവർ യോഗം ചേർന്നു. ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.