2026 ജൂണ്‍ 1, തിങ്കള്‍
1201 ഇടവം 18 , തൃക്കേട്ട
1447 ദുൽഹിജ്ജ 14
◾ ഐപിഎല്‍ കിരീടം നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചാണ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം നേടിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബി 18 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 75 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ആര്‍സിബിയെ വിജയത്തിലേക്കു നയിച്ചത്.
◾ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് 46 രൂപ വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 3131 രൂപയാണ് പുതിയ വില. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. മേയ് ഒന്നിന് 19 കിലോ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചിരുന്നു.
◾ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്നു തുറക്കും. പ്രവേശനോല്‍സവത്തോടെ അധ്യയന വര്‍ഷത്തിനു ഇന്ന് തുടക്കം. 42 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക്. പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.
◾ മില്‍മ പാലിന് ഇന്നു മുതല്‍ ലിറ്ററിനു നാലു രൂപ കൂടി. തൈരിനു 10 രൂപയാണു വര്‍ധന. പാലിനു വര്‍ധിപ്പിച്ച വിലയില്‍ ലിറ്ററിനു മൂന്നു രൂപ 35 പൈസ കര്‍ഷകര്‍ക്കു ലഭിക്കും. നാലു മാസം മുമ്പു തീരുമാനിച്ച വിലവര്‍ധനയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് സിബിഐക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിയെ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സ്വാഗതം ചെയ്തു.
◾ നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തുന്നതിനെതിരേ സിപിഎം. സിപിഎമ്മുകാരിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയാണു കേസിലെ പ്രതി. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതിവരെ തള്ളിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും പറഞ്ഞു.
◾ കിഫ്ബി നിയമനങ്ങളില്‍ സമഗ്ര പരിശോധന നടത്തും. വിരമിച്ച ഉദ്യോഗസ്ഥരുടെ പുനര്‍നിയമനങ്ങള്‍ റദ്ദാക്കും. അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിര്‍ത്തും, സാങ്കേതിക പരിജ്ഞാനം വേണ്ട ഉയര്‍ന്ന തസ്തികയിലേക്ക് സര്‍വ്വീസില്‍ നിന്നുള്ളവരെ പരിഗണിക്കും. കിഫ്ബിയുടെ പ്രവര്‍ത്തന ഘടന പുനപരിശോധിക്കാനും യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം.
◾ മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കി. സണ്ണി ജോസഫ്- കണ്ണൂര്‍. കെ.എം ഷാജി- കാസര്‍കോട്, സി.പി. ജോണ്‍- തിരുവനന്തപുരം, ഷിബു ബേബി ജോണ്‍- കൊല്ലം, പി.സി വിഷ്ണുനാഥ് -പത്തനംതിട്ട, എം. ലിജു- ആലപ്പുഴ, മോന്‍സ് ജോസഫ്- കോട്ടയം, അനൂപ് ജേക്കബ്- ഇടുക്കി, റോജി എം. ജോണ്‍ -എറണാകുളം, ഒ.ജെ. ജനീഷ്- തൃശൂര്‍, എന്‍. ഷംസുദീന്‍- പാലക്കാട്, പി.കെ. ബഷീര്‍- മലപ്പുറം, എ.പി. അനില്‍കുമാര്‍- കോഴിക്കോട്, ടി. സിദ്ദിക്ക്- വയനാട്.
◾ അടുത്ത അഞ്ചു ദിവസം മഴ ശക്തമാകും. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
◾ സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ ഇ.ഡി അന്വേഷണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. റെയ്ഡില്‍ ലഭിച്ച നിര്‍ണായക തെളിവുകള്‍ക്കൊപ്പം, അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണവും കോടതിയുടെ ശ്രദ്ധയില്‍ വരും.
◾ ഇ.ഡി ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം.എല്‍ വിജയനെയാണു പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
◾ ആഭ്യന്തര വകുപ്പ് ആരംഭിച്ച 'ഓപ്പറേഷന്‍ തൂഫാന്‍; ദി നാര്‍ക്കോ ഹണ്ട്'ന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
◾ മലയാളിയുടെ നീന്തല്‍ ക്ലബ്ബിനെ മന്‍ കീ ബാത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എറണാകുളം ആലുവയിലെ സജി വളാശേരിയുടെ നീന്തല്‍ ക്ലബ്ബിനെയാണ് പുകഴ്ത്തിയത്. പ്രായഭേദമന്യേ ഭിന്നശേഷിക്കാരടക്കം പതിനയ്യായിരത്തിലധികം പേരെ നീന്തല്‍ പരിശീലിപ്പിച്ച ക്ലബ്ബ് ആയിരങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും മോദി പറഞ്ഞു.
◾ ശക്തമായ മഴയില്‍ താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ റോഡിലേക്ക് മരങ്ങള്‍ മുറിഞ്ഞുവീണു. ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങള്‍ക്കുപോലും പോകാനാവില്ല. അടിയന്തരമായി മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
◾ തെരഞ്ഞെടുപ്പ് പരാജയം അവസാനമല്ലെന്നും കഴിഞ്ഞ 10 വര്‍ഷം നാടിന്റെ ഉന്നമനത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍. ജന്മനാട്ടില്‍ ഇടതുമുന്നണി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളങ്കരഹിതമായാണ് സിപിഎമ്മിന്റെ നേതൃത്വം നിലനില്‍ക്കുന്നതെന്നും പിണറായി അവകാശപ്പെട്ടു.
◾ നവകേരള യാത്രയ്ക്കിടെയുണ്ടായ ഗണ്‍മാന്‍ മര്‍ദ്ദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ എസ്ഐടി പ്രാഥമിക റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിശദമായ റിപ്പോര്‍ട്ടില്‍ പേരു വന്നാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തില്‍ എസ്ഐടി അന്വേഷണം തുടരുകയാണ്.
◾ പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പത്തുവയസ്സുകാരി വിനോദിനിക്ക് സ്‌കൂള്‍ തുറക്കുന്നതിന്റെ തലേന്ന് സ്നേഹസമ്മാനങ്ങള്‍ എത്തിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ജില്ലാ കളക്ടര്‍ നേരിട്ടാണ് കുട്ടിയുടെ വീട്ടില്‍ സമ്മാനങ്ങള്‍ എത്തിച്ചത്.
◾ മുഖ്യമന്ത്രി വി ഡി സതീശനെ സാമൂഹ്യമാധ്യമം വഴി അപകീര്‍ത്തിപെടുത്തുന്ന ചിത്രങ്ങള്‍ പങ്കുവച്ചെന്ന പരാതിയില്‍ പൊലീസ് നടപടി. സിപിഎം സൈബര്‍ പോരാളികള്‍ എന്ന ഫേസ്ബുക്ക് പേജിനെതിരെ കേസെടുത്തു.
◾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ജന്മദിനത്തില്‍ ആശംസയുമായി എത്തി വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി. മുഖ്യമന്ത്രിയുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും സത്യ പ്രതിജ്ഞ ചടങ്ങിന് എത്താന്‍ സാധിച്ചിരുന്നില്ലെന്നും തുഷാര്‍ പറഞ്ഞു.
◾ മന്ത്രി ഒ ജെ ജനീഷിന്റെ നന്ദി പ്രകടന സന്ദര്‍ശനത്തിനിടെ വീട്ടില്‍ ഭക്ഷണം നല്‍കിയതിന് മുതിര്‍ന്ന പ്രാദേശിക നേതാവിനെ സിപിഐ പുറത്താക്കി. തൃശൂര്‍ സ്വദേശിയായ പി എസ് അബ്ദുള്‍ റഹ്‌മാനെയാണ് അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റി പുറത്താക്കിയത്.
◾ സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരിയില്‍ നടന്നത് ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. കോടികള്‍ നിക്ഷേപം സ്വീകരിച്ചത് നിയമവിരുദ്ധമായാണെന്ന് ഓഡിറ്റ് സംഘം നേതൃത്വത്തെ അറിയിച്ചു.
◾ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. താനടക്കം ഭരണകര്‍ത്താക്കള്‍ വിമര്‍ശിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ദീപിക 140 ാം വാര്‍ഷികാഘോഷ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾ തന്റെ മണ്ഡലത്തില്‍ സന്ദര്‍ശിച്ചതിന് കുട്ടനാട് എംഎല്‍എ റെജി ചെറിയാനെ പൊതുവേദിയില്‍ വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍എ ജി സുധാകരന്‍. തോട്ടപ്പള്ളി സ്പില്‍വേയിലാണ് റെജി ചെറിയാന്‍ എത്തിയത്. നിയമസഭ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതിപ്പെട്ടാല്‍ റെജി ചെറിയാന്‍ ശിക്ഷിക്കപ്പെടുമെന്നും സുധാകന്‍. റെജി ചെറിയാന്റെ ബാറില്‍ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് തന്നോട് സ്നേഹം കാണില്ലെന്നും, അവിടെ പോകുന്നവരെ തനിക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു.
◾ അമ്പലപ്പുഴ മണ്ഡലത്തിലെത്തിയതിന് വിമര്‍ശിച്ച ജി. സുധാകരന്‍ ഇപ്പോഴും സിപിഎം ആണെന്നു കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. യാത്രാവില്ലക്ക് ഏര്‍പ്പെടുത്താന്‍ സുധാകരന് എന്ത് അധികാരം? താന്‍ അവിടെ പോയത് സുധാകരന്റെ മണ്ണുവാരിക്കൊണ്ടുപോകാനല്ല. മന്ത്രിയായിരുന്ന കാലത്ത് കരിമണല്‍ കടത്തിനു കൂട്ടുന്നിന്നയാളാണെന്നും റെജി ചെറിയാന്‍ ആരോപിച്ചു.
◾ നടി അന്‍സിബ ഹസന്‍ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി മൊഴി നല്‍കി. നടി ലക്ഷ്മി പ്രിയ ഇന്നു സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
◾ തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ക്ക് നേരെ ഫോണിലൂടെ വധഭീഷണി. വെടിവെച്ചു കൊല്ലുമെന്നു വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണിക്കു പിന്നില്‍ കൊല്ലം സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
◾ പൂരം അപകട രഹിതമാക്കാന്‍ വെടിക്കെട്ടുരീതി മാറ്റണമെന്ന് സുരേഷ് ഗോപി എംപി. ദേവസ്വങ്ങളുടെ പ്രത്യേക സംഘം ശിവകാശിയില്‍ പോയി സാങ്കേതിക കാര്യങ്ങള്‍ മനസ്സിലാക്കണം. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തൃശ്ശൂര്‍ പൂരം എക്സിബിഷന്‍ സമാപന ചടങ്ങില്‍ സംസാരിക്കുന്നു സുരേഷ് ഗോപി.
◾ പാലക്കാട് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുമെന്ന് വി കെ ശ്രീകണ്ഠന്‍ എം.പി. പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ വ്യോമയാന മന്ത്രാലയം വഴി സാധ്യതാപഠനത്തിന് ഉത്തരവിട്ടെന്ന് അദ്ദേഹം അറിയിച്ചു.
◾ കണ്ണൂരില്‍ തട്ടുകടയില്‍ കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റും മുന്‍ നഗരസഭ കൗണ്‍സിലറുമായ ആര്‍ രഞ്ജിത്തിനെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എ ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ രജീവന്‍, ബിനു കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇന്നലെ വിരമിക്കുന്നതിനു തൊട്ടുമുമ്പാണ് രാജീവിന് സസ്പെന്‍ഷന്‍ ലഭിച്ചത്. അതേസമയം, തട്ടുകടയില്‍ രഞ്ജിത്ത് ആക്രമിച്ചെന്ന് പൊലീസുകാരും പരാതി നല്‍കിയിട്ടുണ്ട്.
◾ തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാന്‍ സര്‍ക്കാര്‍. ജലവിഭവ വകുപ്പ് ഉന്നതതല യോഗം വിളിച്ചു. സാധ്യമായ അടിയന്തര നടപടികള്‍ ഉടനടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. തിരുവനന്തപുരത്തെ വെള്ളക്കെട്ടിനു കോര്‍പറേഷനെ പഴിച്ചതുകൊണ്ടു കാര്യമില്ലെന്നും വിവിധ വകുപ്പുകളുടെ ഏകോപനം വേണമെന്നും മേയര്‍ വി വി രാജേഷ് പറഞ്ഞിരുന്നു.
◾ തൊടുപുഴ സ്മിതാ ആശുപത്രിയിലെ നഴ്സ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയരായ മൂന്ന് ജീവനക്കാര്‍ക്ക് എതിരെ നടപടി. ലിസി ഫിലിപ്പ്, നിഷ, അല്‍ഫോന്‍സ എന്നിവരെ സസ്പെന്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് യുവമോര്‍ച്ച, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
◾ കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ റിക്കവറി ഓഫീസര്‍ മേഴ്‌സി ചെറിയാന്‍ വിരമിച്ചത് ജപ്തി നേരിടുന്ന കുടുംബത്തിന്റെ വായ്പാ കുടിശിക അടച്ചുതീര്‍ത്തുകൊണ്ട്. നാടിനൊന്നാകെ അഭിമാനമായ മേഴ്സി ബാലുശ്ശേരി പഞ്ചായത്തിലെ പുത്തൂര്‍വട്ടം പ്രദേശത്ത് കവുങ്ങിന്‍ തോട്ടത്തില്‍ ജാനുവിനും മകള്‍ പ്രമീളയ്ക്കും ഉണ്ടായിരുന്ന കുടിശികയായ 75000 രൂപയാണ് അടച്ചു തീര്‍ത്തത്.
◾ സുഹൃത്തിന്റെ മകളെ പ്രണയിച്ചതിന് എറണാകുളം പള്ളുരുത്തിയില്‍ അയ്യംവേലി പറമ്പില്‍ ഷിജോയിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജെന്‍സനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുനിന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ജോബിയേയും സുഹൃത്ത് ഹരീഷിനേയും അറസ്റ്റു ചെയ്തിട്ടുണ്ട്.
◾ യുഎസിലെ ജോര്‍ജിയയില്‍ വിവാഹദിനത്തില്‍ പ്രവാസി മലയാളികളായ വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയില്‍നിന്നു യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജ് - ഫേബ ഫിജി ദമ്പതികളുടെ മകന്‍ ഡേവ് ഫിജിയാണ് മരിച്ചത്. തലവടി സ്വദേശി സാം ഉമ്മന്‍ ഷീല സാം ദമ്പതികളുടെ മകളാണ് പരിക്കേറ്റ ജെസ്നി സാം.
◾ ആര്‍ടിഐ കേരള ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ 2026ലെ വിവരാവകാശ പുരസ്‌കാരം സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. ജോസ് എബ്രഹാമിന്. നിയമത്തിന്റെ പ്രചാരണത്തിനായി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി പരിഗണിച്ചാണ് പുരസ്‌കാരം.
◾ കൗണ്‍സലിംഗിനായെത്തിയ പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് തൊണ്ടയാട് കുടമോളിക്കുന്ന് സ്വദേശിയും സൈക്യാട്രിക് കൗണ്‍സലറുമായ ഡോ. യഹിയ ഖാനെ(54)യാണ് ജയിലിലടച്ചത്.
◾ നെടുമങ്ങാട് ഒന്നര വയസ്സുകാരന്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അഷ്‌കറിന് നേരെ നാട്ടുകാരുടെ രോഷം. പ്രതിയെ തെളിവെടുപ്പിനായി ഇവര്‍ താമസിച്ചിരുന്ന കരിക്കുഴിയിലെ വാടക വീട്ടില്‍ എത്തിച്ചതിനിടെയാണ് ജനരോഷം ഉണ്ടായത്.
◾ ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ. കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറും. അമ്മ കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും പറയുന്നു.
◾ മഹാരാഷ്ട്ര താനെയിലെ വര്‍തക് നഗറില്‍ മലയാളി യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. ചെങ്ങന്നൂര്‍ സ്വദേശി വിഷ്ണു നായരാണ് കൊല്ലപ്പെട്ടത്. മീന്‍ കച്ചവടക്കാരും ഗുണ്ടാ സംഘവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട വിഷ്ണുവിനെതിരേ ഗുണ്ടാ സംഘത്തലവന്‍ പ്രകാശ് ടീഖെ വധഭീഷണി മുഴക്കിയിരുന്നു. വിഷ്ണു നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കൊലയാളി സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി.
◾ രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്‌മണി സ്ഥാനമേറ്റെടുത്തു. സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകത്തില്‍ സംയുക്ത സൈനിക മേധാവി പുഷ്പ ചക്രം അര്‍പ്പിച്ചു.
◾ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപക ആക്രമണം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിക്ക് പിറകേ, കല്യാണ്‍ ബാനര്‍ജി എംപിയെ ഒരു സംഘം നടുറോഡില്‍ തലക്കടിച്ച് വീഴ്ത്തി. ബിജെപിയാണ് അക്രമത്തിന് പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
◾ സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണ്ണയ പോര്‍ട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. എച്ച്ഡിഎഫ്‌സി പേയ്‌മെന്റ് ഗേറ്റ്വേയുമായി സംയോജിപ്പിച്ച പോര്‍ട്ടലുമായി ബന്ധപ്പെട്ടാണ് സൈബര്‍ ആക്രമണം ഉണ്ടായത്.
◾ സൗത്ത് ഡല്‍ഹിയിലെ സൈദുലജാബില്‍ നാലുനില വാണിജ്യ കെട്ടിടം തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു.
◾ ബെംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്ക് കുതിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം ജൂണ്‍ മൂന്നിന്. യശ്വന്ത്പൂരില്‍നിന്ന് മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനിലേക്കാണ് പരീക്ഷണയോട്ടം.
◾ ഭാര്യ കിടപ്പുരോഗിയായതോടെ ലൈംഗികാസക്തി ഇല്ലാതാക്കാന്‍ സ്വന്തം ലിംഗഭാഗം കോടാലി കൊണ്ട് വെട്ടിമാറ്റിയ നാല്‍പ്പത്തിരണ്ടുകാരനെ രക്തത്തില്‍ കുളിച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ മഹാരാജ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാംമിലന്‍ യാദവ് എന്നയാളാണ് ഈ കടുംകൈ ചെയ്തത്.
◾ കാണാതായിട്ട് 5 ദിവസമായ 12 കാരിയുടെ മൃതദേഹം മുതലകള്‍ പാതി തിന്ന നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സിരോലിലാണ് സംഭവം. ഭിണ്ടിലെ സിന്ധ് നദീ പരിസരത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ എബോള വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യുഎഇ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ പൊതുജനാരോഗ്യം സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
◾ ദുബായില്‍ രാജകുമാരിയായി വേഷംമാറി എത്തിയ സ്ത്രീയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം വ്യാപാരിയില്‍ നിന്ന് 27 കോടിയുടെ ഊദ് മോഷ്ടിച്ചു. ആഡംബര വില്ലയിലേക്ക് വിളിച്ചുവരുത്തി ഊദ് കൈക്കലാക്കിയ സംഘം പകരം മരക്കഷണങ്ങള്‍ നല്‍കി കബളിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളില്‍ ദുബായ് പോലീസ് മുഴുവന്‍ പ്രതികളെയും പിടികൂടി മോഷ്ടിച്ച ഊദ് കണ്ടെടുത്തു.
◾ മ്യാന്മറില്‍ വിമതസേനയുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ ഉണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 30 സ്ത്രീകളും ഉള്‍പ്പെടുന്നു. ഖനനത്തിനും ക്വാറി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന സ്ഫോടന വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.
◾ പാരീസില്‍ ഫുട്ബോള്‍ ആരാധകരും പൊലീസും തമ്മില്‍ തെരുവുയുദ്ധം. 219 പേര്‍ക്ക് പരിക്ക്, 9 പേരുടെ നില ഗുരുതരമാണ്. ആരാധകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെ ട്രെയിന്‍, ബസ് ഗതാഗതം താറുമാറായി. അക്രമ സംഭവങ്ങളില്‍ 780 പേര്‍ അറസ്റ്റിലായി. 480 പേര്‍ കസ്റ്റഡിയിലാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണലിനെ പരാജയപ്പെടുത്തി ഫ്രഞ്ച് ക്ലബായ പിഎസ്ജി വിജയിച്ചതിനു പിറകേയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
◾ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി. ലോക മുന്‍നിര താരവും നാല് തവണ ചാമ്പ്യനുമായ ഇഗ സ്വിറ്റെക് പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായി. ഉക്രെയ്‌ന്റെ പതിനഞ്ചാം സീഡ് താരം മാര്‍ട്ട കോസ്റ്റ്യുകിനോടാണ് പോളിഷ് താരം നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടത്. സ്‌കോര്‍: 7-5, 6-1.
◾ ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞ ആഴ്ചയില്‍ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.54 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 639 പോയിന്റ് ആണ് താഴ്ന്നത്. റിലയന്‍സിന് മാത്രം വിപണി മൂല്യത്തില്‍ 46,078 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 17,87,039 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 33,333 കോടി, ഭാരതി എയര്‍ടെല്‍ 25,408 കോടി, ടിസിഎസ് 22,920 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 13,169 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. എല്‍ആന്റ്ടിയുടെ വിപണി മൂല്യത്തില്‍ 20,608 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. മെയ് മാസത്തില്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ 32,963 കോടിയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്.
◾ ഐഫോണ്‍ 15 ഇപ്പോള്‍ വലിയ വിലക്കുറവോടെ ലഭ്യമാകുന്നു. ആദ്യകാലത്ത് 79,999 രൂപ എന്ന വിലയിലായിരുന്നു ഈ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ആപ്പിള്‍ ഐഫോണ്‍ 15 ഏകദേശം 57,900 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 3,500 വരെ അധിക ഇളവും ലഭിക്കാം. ഇതോടൊപ്പം ഇഎംഐ സൗകര്യവും ലഭ്യമാണ്. ഏകദേശം മാസം 2,688 രൂപ മുതല്‍ ആരംഭിക്കുന്ന 24 മാസ ഇന്‍സ്റ്റാള്‍മെന്റ് പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വാങ്ങാന്‍ കഴിയും. ആപ്പിള്‍ ഐഫോണ്‍ 15-ല്‍ 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ലഭിക്കുന്നത്. 6 ജിബി റാമും 128 ജിബി മുതല്‍ 512 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്.
◾ ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ബെന്‍സി'ല്‍ നടന്‍ രവി മോഹനും. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രത്തില്‍ രാഘവ ലോറന്‍സാണ് നായകന്‍. ചിത്രത്തില്‍ നിവിന്‍ പോളിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് വില്ലനായി എത്തുന്നത്. സിനിമയില്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. വമ്പന്‍ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും ആക്ഷന്‍സ് അനല്‍ അരശും ഒരുക്കുന്നു.
◾ ഹാഫ് ലൈറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ പുള്ളോട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ചിത്രമായ 'കരിമി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ആര്‍ദ്ര സതീഷ് നായികയാകുന്ന ചിത്രം നന്ദു പാലക്കാടും ഗിരീഷ് കുമാര്‍ തരുവക്കോടും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുരാതന ഗോത്രവിശ്വാസങ്ങളും അതില്‍ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളും അത്ഭുതശക്തികളും കുട്ടികളുടെ സ്വപ്നലോകവും കൈകോര്‍ക്കുമ്പോള്‍, വിസ്മയങ്ങളാല്‍ നിറഞ്ഞൊരു ഫാന്റസി ലോകമാണ് കരിമി സൃഷ്ടിക്കുന്നത്. രണ്ട് കുട്ടികള്‍ തങ്ങളുടെ യഥാര്‍ത്ഥ വിധി തിരിച്ചറിയുന്ന നിമിഷം മുതല്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രത്തില്‍ കുളപ്പുള്ളി ലീല, പത്മശ്രീ നെല്‍വയല്‍ രാമന്‍, ഡോ. രജിത് കുമാര്‍, ഉണ്ണിക്കണ്ണന്‍ മംഗലം ഡാം, റഷീദ് പാറയ്ക്കല്‍ എന്നിവരോടൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു.
◾ ഇന്ത്യന്‍ വിപണിക്കായി മാരുതി സുസുക്കി ഒരു പുതിയ പ്രീമിയം മൂന്നുവരി എസ്യുവി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. കമ്പനിയുടെ ഹരിയാനയിലെ പുതിയ ഖാര്‍ഖോഡ നിര്‍മ്മാണ കേന്ദ്രം ഈ വരാനിരിക്കുന്ന മോഡലിന്റെ ഉല്‍പാദന കേന്ദ്രമായി പ്രവര്‍ത്തിക്കും. പുതിയ മാരുതി 7-സീറ്റര്‍ എസ്യുവി അടിസ്ഥാനപരമായി ഗ്രാന്‍ഡ് വിറ്റാരയുടെ മൂന്നുനിര പതിപ്പായിരിക്കും. സുസുക്കിയുടെ ഗ്ലോബല്‍ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ 7 സീറ്റര്‍ മാരുതി എസ്യുവി ഒരുങ്ങുന്നത്. ഏഴ് സീറ്റര്‍ മാരുതി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് അഞ്ച് സീറ്റര്‍ മോഡലിനേക്കാള്‍ പ്രീമിയം വില ലഭിക്കും. പുതിയ എസ്യുവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് ഏകദേശം 14 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന പതിപ്പിന് ഏകദേശം 24 ലക്ഷം മുതല്‍ 27 ലക്ഷം രൂപ വരെയും.
◾ നിത്യവിസ്മയമാണ് ഹിമാലയം. ഹിമാലയത്തിന്റെ വിളികേട്ട യാത്രികനായ കെ.ആര്‍ അജയന്‍ ഇക്കുറി ഇറങ്ങിച്ചെല്ലുന്നത് പാര്‍വതി വാലിയിലേക്കാണ്. പാര്‍വതി വാലി എന്ന പ്രദേശത്തേയ്ക്കും അവിടത്തെ മനുഷ്യരിലേക്കും സംസ്‌കൃതിയിലേക്കും യാത്ര എന്ന മഹാ അനുഭവത്തിലേക്കും ഒഴുകിപ്പരക്കുന്ന എഴുത്തുനദിയാണീ പുസ്തകം. 'പാര്‍വതി വാലി'. കെ.ആര്‍ അജയന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 237 രൂപ.
◾ മാതളനാരങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി-ഓക്‌സിഡന്റുകള്‍ നമ്മുടെ രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത് രക്തക്കുഴലുകളില്‍ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു. ഇതിലെ ആന്റി-ഏജിങ് ഗുണങ്ങള്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ വരുന്നത് തടയുകയും പ്രായമാകുന്നതിന്റെ വേഗത കുറയ്ക്കുകയും ചെയ്യും. നിങ്ങള്‍ ദിവസവും മാതളം കഴിച്ചു തുടങ്ങിയാല്‍, കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചര്‍മ്മത്തിന് സ്വാഭാവികമായ തിളക്കം വരുന്നത് കാണാം. മാതളത്തില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ ധാരാളമുണ്ട്. ഇത് ശരീരത്തിന്റെ ഇമ്മ്യൂണിറ്റി ലെവല്‍ വര്‍ദ്ധിപ്പിച്ച് വൈറസുകള്‍ക്കെതിരെ പോരാടാനുള്ള ശക്തി നല്‍കുന്നു. ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് മാതളം കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. മാതളം ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും പ്രമേഹം ഉള്ളവരും ബ്ലഡ് പ്രഷര്‍ കുറവുള്ളവരും ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ശരിയായ അളവില്‍ മാത്രം കഴിക്കണം.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ വയോധികന്റെ ജീവിതം അത്ര സമ്പന്നമായിരുന്നില്ല. വലിയ വീടോ, വിലകൂടിയ വാഹനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഗ്രാമത്തിലെ എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. കാരണം, എത്ര വലിയ പ്രശ്‌നം വന്നാലും അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി മായാറില്ലായിരുന്നു. ഒരു ദിവസം ഒരു യുവാവ് അദ്ദേഹത്തോട് ചോദിച്ചു: ''ജീവിതത്തില്‍ ഇത്രയും അനുഭവങ്ങള്‍ ഉണ്ടായിട്ടും നിങ്ങള്‍ എങ്ങനെ ഇത്ര ശാന്തനായി ജീവിക്കുന്നു?'' വയോധികന്‍ ഒന്നു പുഞ്ചിരിച്ചു. ''ഞാന്‍ ഇന്നിങ്ങനെ ആയത് ഒരുപാട് തെറ്റുകള്‍ ചെയ്തതിന് ശേഷമാണ്.'' അദ്ദേഹം കഥ പറയാന്‍ തുടങ്ങി. ''യൗവനത്തില്‍ വിജയമായിരുന്നു എന്റെ ലക്ഷ്യം. കൂടുതല്‍ പണം, കൂടുതല്‍ സ്വത്ത്, കൂടുതല്‍ നേട്ടങ്ങള്‍... എപ്പോഴും ഞാന്‍ ഓടിക്കൊണ്ടിരുന്നു. ഒരു ദിവസം ഞാന്‍ വീട്ടിലെത്തിയപ്പോള്‍ എന്റെ മകന്‍ ഉറങ്ങാന്‍ പോകുകയായിരുന്നു. അവന്‍ എന്നോട് ചോദിച്ചു: 'അച്ഛാ... നാളെ എന്നോടൊപ്പം ഒരു മണിക്കൂര്‍ കളിക്കാന്‍ സമയം കിട്ടുമോ?' ആ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: 'നാളെ നോക്കാം.' പക്ഷേ ആ 'നാളെ' പല ദിവസങ്ങളായി മാറി. ഒരു ദിവസം അവന്‍ വളര്‍ന്നു. അവന് കൂട്ടുകാര്‍ ഉണ്ടായി. സ്വന്തം ലോകം ഉണ്ടായി. അപ്പോള്‍ ഞാന്‍ മനസ്സിലാക്കി... ഞാന്‍ അവനുവേണ്ടി ജീവിതം മുഴുവന്‍ അധ്വാനിച്ചു. പക്ഷേ അവന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് എന്റെ സമയമായിരുന്നു.'' അദ്ദേഹം ഒരു നിമിഷം നിശബ്ദനായി. ശേഷം പതിയെ പറഞ്ഞു: ''അന്ന് ഞാന്‍ ഒരു സത്യം പഠിച്ചു... ജീവിതത്തിന്റെ മൂല്യം നമുക്ക് ഉള്ളതില്‍ അല്ല... നമ്മള്‍ പങ്കിടുന്നതിലാണ്. പണം ആവശ്യമാണ്. വിജയവും ആവശ്യമാണ്. പക്ഷേ സമാധാനം നഷ്ടപ്പെടുത്തി നേടുന്ന വിജയത്തിന് അവസാനം മധുരമുണ്ടാകില്ല.'' ആ ദിവസത്തിന് ശേഷം ഞാന്‍ സ്വന്തം ജീവിതത്തില്‍ തന്നെ ഒരു പൊളിച്ചെഴുത്ത് നടത്തി. ഓരോ ദിവസവും നന്ദിയോടെ തുടങ്ങാന്‍ പഠിച്ചു. കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു. പഴയ പിണക്കങ്ങള്‍ വിട്ടുകളഞ്ഞു. ക്ഷമിക്കാന്‍ പഠിച്ചു. ചെറിയ സന്തോഷങ്ങളെ ആഘോഷിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ കടന്നുപോയി. ഇന്നും എനിക്ക് വലിയ സമ്പത്തുകളൊന്നുമില്ല. പക്ഷേ എന്റെ മനസ്സില്‍ ഒരു നിധിയുണ്ട്... സമാധാനം. യുവാവ് പോകാന്‍ നേരം അദ്ദേഹം ഒരു വാക്ക് കൂടി പറഞ്ഞു: ''ജീവിതത്തില്‍ പലതും നേടാം... പക്ഷേ മനസ്സമാധാനം നഷ്ടപ്പെട്ടാല്‍ നേടിയതെല്ലാം അപൂര്‍ണ്ണമാണ്. കാരണം രാത്രിയില്‍ കണ്ണടയ്ക്കുമ്പോള്‍ നന്ദിയോടെയും ഭയമില്ലാതെയും ഉറങ്ങാന്‍ കഴിയുന്ന മനസ്സാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്...'' - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ