പ്രിയദര്‍ശിനി ബസില്‍ തര്‍ക്കവും വാക്കേറ്റവും; ബെല്‍ വലിച്ചു പൊട്ടിച്ചു; യാത്രക്കാരായ 3 സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്.



കോഴിക്കോട്: കോഴിക്കോട് സുല്‍ത്താൻബത്തേരി പ്രിയദർശിനി ബസില്‍ തർക്കവും വാക്കേറ്റവും. ബസ് മാറി കയറിയ സ്ത്രീകളാണ് ബസ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്.
ബസ് നിർത്തണം എന്ന ആവശ്യപ്പെട്ടായിരുന്നു തർക്കം. വാക്കേറ്റത്തിന് പിന്നാലെ സ്ത്രീകള്‍ ബസിന്റെ ബെല്‍ വലിച്ചു പൊട്ടിച്ചു. സംഭവത്തില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവൂര്‍ റോഡില്‍ നിന്നാണ് ഈ 3 സ്ത്രീകള്‍ കയറിയത്. ഇവര്‍ ബന്ധുക്കളാണെന്നാണ് അനുമാനം. ഇവര്‍ക്ക് പോകേണ്ടിയിരുന്നത് മലാപ്പറമ്പിലേക്കാണ്. വയനാട്ടിലേക്ക് പോകാൻ കോഴിക്കോട് മെഡിക്കല്‍ കോളേജ് കുന്നമംഗലം വഴിയാണ് പോകുന്നതെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഉടനെ ബസ് നിര്‍ത്തണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തില്‍ കലാശിച്ചത്.

ടൌണ്‍ റ്റു ടൌണ്‍ ബസ് ആയതിനാല്‍ അടുത്ത സ്റ്റോപ്പില്‍ മാത്രമേ നിര്‍ത്താൻ സാധിക്കൂ എന്ന് കണ്ടക്ടര്‍ വ്യക്തമാക്കി. വനിത കണ്ടക്ടറാണ് ബസിലുണ്ടായിരുന്നത്. സ്ത്രീകള്‍ ബഹളമുണ്ടാക്കുകയും ബസിന്‍റെ ബെല്ല് തകര്‍ക്കുകയും ചെയ്തു എന്നാണ് കണ്ടക്ടറുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസില്‍ വനിത കണ്ടക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.