ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹാഭ്യർഥന നിരസിച്ച യുവതിയുടെ മകനെ കൊലപ്പെടുത്തി യുവാവ്. സത്നയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
അഞ്ചാം ക്ലാസ് വിദ്യാർഥി ശിവരാജ് രജക്(11) ആണ് കൊല്ലപ്പെട്ടത്. സംഭവസമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഇവിടെയെത്തിയ മഥുര രജക് എന്നയാൾ അരിവാൾ കൊണ്ട് കുട്ടിയെ കഴുത്തറത്ത് കൊല്ലുകയും മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി വസ്ത്രങ്ങൾ കൊണ്ട് മൂടിയശേഷം സ്ഥലത്ത് നിന്നും മുങ്ങുകയുമായിരുന്നു.
ശിവരാജിന്റെ സഹോദരി സേജൽ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. ജനലിലൂടെ നോക്കിയപ്പോൾ ലൈറ്റും ഫാനും ഓണായിരിക്കുന്നത് കണ്ടു.
തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മഥുര രജക് വർഷങ്ങളായി ആശ രജക്കിനെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് സേജൽ പറഞ്ഞു.
എന്നാൽ ഈ ആവശ്യം ആശ നിരസിച്ചു. തുടർന്ന് ഇയാൾ നിരവധി പ്രാവശ്യം ഭീഷണിമുഴക്കിയിരുന്നതായി സേജൽ വ്യക്തമാക്കി. കൊലപാതകത്തിന് തലേദിവസം മഥുരയും ആശയും തമ്മിൽ ആശ ജോലി ചെയ്യുന്ന സ്ഥലത്ത് വച്ച് രൂക്ഷമായ തർക്കം നടന്നതായി പോലീസ് പറഞ്ഞു.
പിന്നീട് വിഷയത്തിൽ ആശയുടെ തൊഴിലുടമ ഇടപെടുകയും മഥുരയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തുടർന്നാണ് സംഭവം നടക്കുന്നത്.
ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ച് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. സ്വന്തം വീടും കടയും പൂട്ടി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ