കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസും പുനരാരംഭിച്ചു.
എയര്‍ ഇന്ത്യയുടെ ആദ്യം സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്നും മസ്കത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1.45നും ഇന്ത്യയില്‍ നിന്ന് സര്‍വീസുണ്ട്. വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ആറ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. മസ്കത്തില് നിന്നുള്ള വിമാനം രാവിലെ 7.40ന് കൊച്ചിയിലെത്തി.
കരിപ്പൂര്‍ വഴിയുള്ള 40 സര്‍വീസുകള്‍ റദ്ദാക്കി. ഗള്ഫിലേയ്ക്കും തിരിച്ചുമുള്ളവയാണ് റദ്ദാക്കിയത്. മസ്കത്തില് നിന്നുള്ള സലാം എയര്‍, റിയാദില്‍ നിന്നുള്ള ഫ്ളൈനാസും തിരികെ എത്തി .
സംഘര്‍ഷത്തില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അബുദബിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തി. ഇത്തിഹാദ് എയര്‍വേഴ്സ് വിമാനമാണ് കൊച്ചിയിലെത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നും വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. കണ്ണൂരില്‍ നിന്നും 7.05 ന് പുറപ്പെടേണ്ട അബുദാബി ,8.50 ന് പുറപ്പെടേണ്ട ദുബൈ എയര്‍ ഇന്ത്യ വിമാനങ്ങളും 9.35 ന് പുറപ്പെടേണ്ട അബുദാബി ഇന്‍ഡിഗോ എന്നിങ്ങനെ നിരവധി വിമാനങ്ങളാണ് റദ്ദ് ചെയ്തത്. കരിപ്പൂരില്‍ നിന്നുള്ള 40 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങളാണ് ഇന്ന് സര്‍വീസ് നടത്തിയത്.
യുഎഇയിലെ പ്രധാന വിമാനത്താവളങ്ങള്‍ എല്ലാം ഇന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുകയാണ്. കുടുങ്ങി കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുന്‍ഗണന നല്‍കിയാകും വിമാനങ്ങള്‍ സര്‍വീസ് നടത്തുക. പ്രമുഖ യുഎഇ വിമാനകമ്പനികള്‍ സാധാരണ സര്‍വീസ് ആരംഭിക്കാന്‍ ഇനിയും സമയമെടുക്കും.
അതേസമയം, റിയാദിലേയ്ക്കുള്ള വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാതെ മടങ്ങുകയാണ്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളിലേയ്ക്ക് ഇന്‍ഡിഗോ 10 ദുരിതാശ്വാസ വിമാനങ്ങളും സര്‍വീസ് നടത്തും. മിഡില്‍ ഈസ്റ്റിലെ വിവിധ മേഖലകളിലുള്ള വ്യോമാതിര്‍ത്തി സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.
ഡല്‍ഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേയ്ക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ എയര്‍ ഇന്ത്യ ഇന്ന് നടത്തും. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവയുള്‍പ്പെടെ മറ്റ് ഗള്‍ഫ് റൂട്ടുകളിലെ വിമാനങ്ങള്‍ ഇന്ന് രാത്രി ഇന്ത്യന്‍ സമയം 23.59 വരെ സര്‍വീസ് നിര്‍ത്തിവെക്കും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ