നമ്പർ സ്വിച്ച് ഓഫ് എന്നു പറയും, സംസാരം മുറിയും; 4G പരീക്ഷണത്തിൽ കുഴഞ്ഞ് BSNL വരിക്കാർ.

 


തദ്ദേശീയമായി വികസിപ്പിച്ച 4 ജി സാങ്കേതികവിദ്യയുടെ പരീക്ഷണം നടക്കുകയാണിപ്പോൾ. ഇതിൽ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ബി.എസ്.എൻ.എൽ. വരിക്കാർ തന്നയാണ്. കൃത്യമായി ഫോൺ വിളിക്കാൻ പറ്റുന്നില്ലെന്നാണ് ഇവരുടെ പരാതി.

ഫോൺ വിളിക്കുമ്പോൾ കോളുകൾ കട്ടാവുന്നതും വിളിക്കുമ്പോൾ കിട്ടാതിരിക്കുന്നതുമായ പരാതി നാടൊട്ടും വ്യാപകമാണ്. രാജ്യത്ത് ബി.എസ്.എൻ.എലിന്റെ മികച്ച സർക്കിളായ കേരളത്തിൽപ്പോലും ഈ പ്രശ്നമുണ്ട്. അതുകൊണ്ട് തന്നെ മറ്റു സേവനദാതാക്കളിലേക്ക് വരിക്കാർ കൂടുമാറുകയാണിപ്പോൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബറിലാണ് ബി.എസ്.എൻ.എലിന് വേണ്ടിയുള്ള തദ്ദേശീയ സാങ്കേതികവിദ്യയുടെ ഉദ്ഘാടനം നി‌ർവഹിച്ചത്. സമ്പൂർണ സജ്ജമായ നെറ്റ്വർക്കായിരിക്കും ഉണ്ടാവുകയെന്ന പ്രഖ്യാപനവും മോദി നടത്തി. എന്നാൽ പൂർണമായും കുറ്റമറ്റരീതിയിലുള്ള ഒരു സംവിധാനമായിരുന്നില്ല അന്ന് ഉദ്ഘാടനം ചെയ്തത്.

ടാറ്റ കൺസൾട്ടൻസി സർവീസസാണ് 4 ജി തദ്ദേശീയമായി വികസിപ്പിച്ചത്. തേജസ്, സി-ഡോട്ട് എന്നീ കമ്പനികളും ഇവർക്കൊപ്പം സഹകരിച്ചു. ടവറുകളിൽ 4 ജി ഉപകരണങ്ങൾ സ്ഥാപിച്ച് അനുബന്ധ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും, പ്രവർത്തിപ്പിച്ചുനോക്കി പോരായ്മകൾ കണ്ടുപിടിക്കാൻ തിരഞ്ഞെടുത്തത് രാജ്യമൊട്ടാകെയുള്ള വരിക്കാരെയാണ്.

വരിക്കാർ ഉന്നയിക്കുന്ന ഒരു പ്രധാന പ്രശ്‌നം ആരെയാണോ വിളിക്കുന്നത് ആ നമ്പർ സ്വിച്ച് ഓഫ് എന്നു പറയുന്നതാണ്. ഡയൽ ചെയ്യുന്നയാളിന് റിങ് കേൾക്കുമെങ്കിലും അങ്ങേത്തലക്കൽ ബെല്ലടിക്കില്ലെന്നും പരാതിയുണ്ട്. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഏതെങ്കിലും ഒരാൾക്ക് ഒട്ടും കേൾക്കാത്ത അവസ്ഥയുമുണ്ട്. നല്ല റെയ്ഞ്ചുള്ള സ്ഥലമാണെങ്കിൽപോലും ഔട്ട് ഓഫ് റെയ്ഞ്ച് എന്ന് കേൾക്കേണ്ടി വരുന്നു.

ഒരു സമയത്ത് കൂടിവന്ന വരിക്കാർ കുറയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ ബി.എസ്.എൻ.എലിലേക്ക് 5.24 ലക്ഷം വരിക്കാരാണ് രാജ്യത്ത് പുതിയതായി എത്തിയതെന്ന് ട്രായ് റിപ്പോർട്ടിലുണ്ട്. ഒക്ടോബറിൽ ഇത് 2.69 ലക്ഷവും നവംബറിൽ 4.21 ലക്ഷവുമായി കുറഞ്ഞു. 2.06 ലക്ഷം വരിക്കാരുടെ കുറവുണ്ടായെന്നാണ് ഏറ്റവും ഒടുവിൽ വന്ന ഡിസംബറിലെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.