ഇനി മുതൽ കിണറുകൾ കുഴിക്കുന്നതിനും സർക്കാർ അനുമതി വേണ്ടിവരും. സർക്കാർ പുറത്തിറക്കിയ ജലനയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശയുള്ളത്. അശാസ്ത്രീയമായ കിണർനിർമാണവും ദുരുപയോഗവും തടയാൻ സർക്കാർ ഇടപെടൽ വേണമെന്നുമാണ് കരടിലെ ശുപാർശ.
കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും നിലവിൽ സർക്കാരിന്റെ പക്കൽ കണക്കില്ല. അശാസ്ത്രീയമായ കിണർനിർമാണവും ദുരുപയോഗവും തടുയുകയാണ് ലക്ഷ്യം. മഴവെള്ളസംഭരണികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കെട്ടിടനികുതി പിരിക്കുമ്പോൾ പരിശോധിക്കണം. വീടുകളിൽ പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രണ്ട് ജലസംഭരണികൾ നിർദേശിക്കുന്നതും പരിഗണിക്കും.
വ്യാവസായിക ആവശ്യങ്ങൾക്ക് വെള്ളം എടുക്കുന്നതിന് കനത്ത നിയന്ത്രണമാണ് വരാനിരിക്കുന്നത്. വരൾച്ചയും ജലക്ഷാമവുമുള്ള മേഖലകളിൽ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് അനുമതിനൽകില്ല. വെള്ളമെടുക്കുന്ന സ്രോതസുകൾ മുൻകൂട്ടി അറിയിക്കുകയും അനുമതി തേടുകയും വേണം. ഭൂഗർഭജലം ഉപയോഗിക്കുന്നതിന് വ്യവസ്ഥാപിതമായ നിരക്കേർപ്പെടുത്തും. കുഴൽക്കിണറുകൾക്കും നിയന്ത്രണം കൊണ്ടുവരും. തുടങ്ങിയവയാണ് മറ്റുശുപാർശകൾ.
ജലത്തിന്റെ ഉപയോഗത്തിനനുസരിച്ച് വില വർധിപ്പിക്കുന്നതും ആലോചിക്കും കൂടുതൽ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നവരിൽനിന്ന് ഉയർന്നനിരക്ക് ഈടാക്കും. ഗാർഹികേതര ഉപയോക്താക്കൾ പുതിയ ജലസ്രോതസ്സുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നേടണം. കരട് നയം സമഗ്രമായ ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും സമർപ്പിക്കാനാണ് സർക്കാർ തീരുമാനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ