അറബിക്കടലിൽ 'ശക്തി' ചുഴലിക്കാറ്റ്; കേരളത്തിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത; മഹാരാഷ്ട്രയിൽ മഴ കനക്കും.


ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റായ 'ശക്തി' അറേബ്യൻ ഉൾകടലിൽ രൂപപ്പെട്ടതായി ദേശീയ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി തുടരുന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് വരും ദിവസങ്ങളിൽ ശക്തിപ്രാപിച്ചേക്കാവുന്ന ചുഴലികാറ്റ് അറബിക്കടലിൽ രൂപംകൊണ്ടത്. മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെ തീരമേഖലകളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി.

മുംബൈ, താനെ, പൽഗാർ, റായ്ഗഡ്, രത്നഗിരി തുടങ്ങിയ മഹാരാഷ്ട്രയിലെ തീരമേഖലകളിൽ ശക്തമായ ഒക്ടോബർ ഏഴുവരെ ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. 45-55 കി.മീ വേഗതയിൽ വീശുന്ന കാറ്റ് 65 കി.മീ വരെ ശക്തി പ്രാപിക്കും.

കടൽ പ്രക്ഷുബ്ധമാവാൻ സാധ്യയുള്ളതിനാൽ മത്സ്യബന്ധനം നടത്തുന്നവരും തീരമേഖലയിലെ താമസക്കാരും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

ശ്രീലങ്ക നിർദേശിച്ച ശക്തി എന്ന പേരാണ് ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റിന് നൽകിയിരിക്കുന്നത്.

വടക്കു കിഴക്കൻ അറബികടലിലെ അതിതീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി മാറുന്നതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.

കേരളത്തിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ഞായറാഴ്‌ച വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം കാലാവസ്ഥാ വിഭാഗം അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ലഭിക്കും. എന്നാൽ, ഒരു ജില്ലകളിലും റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.