ദില്ലി: രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.
വിവിധ സംസ്ഥാനങ്ങളില്‍ ചുമ മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗനിർദേശം പുറത്തിറക്കിയത്. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കല്‍ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികള്‍ ആയിരിക്കണം രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക പരിചരണം.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിർദേശിക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികള്‍ മരിച്ച സംഭവത്തില്‍ പരിശോധിച്ച കഫ് സിറപ്പുകളില്‍ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികള്‍ വ്യക്തമാക്കി. പരിശോധനയില്‍ കഫ് സിറപ്പുകളില്‍ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങള്‍ കണ്ടെത്താനായില്ല.
കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയർന്നതോടെയാണ് എൻസിഡിസി, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കൂടാതെ കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും മാർഗനിർദ്ദേശം ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ