വിദ്യാർഥികൾക്കെതിരായ നടപടി; ലാത്തിച്ചാർജിനെ ന്യായീകരിക്കാനാവില്ല, പൊലീസ് അമിതാധികാരം പ്രയോഗിക്കരുത്; സുപ്രീംകോടതി.



രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ നടത്തിയ സിജെപി പാർലമെന്റ് മാർച്ചിന് എതിരെയുള്ള പൊലീസ് നടപടിയിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധമുണ്ടെന്ന് കരുതി പൊലീസിന് അമിതാധികാരം ഉപയോഗിക്കാൻ ആകില്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. പൊലീസ് വിദ്യാർഥികൾക്ക് നേരെ നടത്തിയ ലാത്തിച്ചാർജിനെ അംഗീകരിക്കാനാകില്ല. സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമെന്നും കോടതിവാക്കാൽ പറഞ്ഞു. പ്രതിഷേധങ്ങൾക്കിടയിൽ ചില സാമൂഹ്യവിരുദ്ധരും നുഴഞ്ഞുകയറിയിട്ടുണ്ട്. അതിനാൽ രാജ്യത്തൊട്ടാകെ നടപ്പാക്കാൻ കഴിയുന്ന മാർഗനിർദേശം നൽകും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പരുക്കേറ്റ പൊലീസുകാരുടെ കുടുംബങ്ങളും കോടതിയിൽ എത്തിയിരുന്നു. തങ്ങളുടെ വാദം കേൾക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എല്ലാ ഹർജികളും നാളെ ഒന്നിച്ച് കേൾക്കണമെന്ന് കേന്ദ്രം ആവശ്യം അറിയിച്ചു. എല്ലാ ഹർജികളിലും നാളെ വിശദമായ വാദം നടക്കും.

അതേസമയം, പൊലീസിനെതിരെയും അർദ്ധസൈനിക വിഭാഗത്തിനെതിരെയും കേസെടുക്കണമെന്നതാണ് ഹർജികളിലെ പ്രധാന ആവശ്യം.മൂന്ന് ഹർജികൾ ആണ് നിലവിൽ കോടതിക്ക് മുന്നിലുണ്ടായിരുന്നത്.