ഇന്നും വൈദ്യുതി മുടങ്ങും; 7 മണിക്ക് ശേഷം ഭാഗിക വൈദ്യുത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്‌ഇബി



സ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷവും വൈദ്യൂതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്‌ഇബി. ഭാഗികമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നാണ് കെഎസ്‌ഇബി അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായി.

രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത വര്‍ധിച്ച സ്ഥിതിയാണ്. അതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതി ഗണ്യമായി കുറഞ്ഞു. കാലവര്‍ഷമായിട്ടും മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച്‌ ഏകദേശം 500 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് കെഎസ്‌ഇബിയുടെ വിലയിരുത്തല്‍..

ഉപഭോഗം വര്‍ധിക്കുകയും അതിന് അനുസരിച്ച്‌ വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഭാഗിക വൈദ്യുത നിയന്ത്രണം ആവശ്യമായി വരുന്നത് എന്ന് കെഎസ്‌ഇബി അറിയിച്ചു. ഇന്നലേയും സംസ്ഥാനത്തുടനീളം വൈദ്യുത നിയന്ത്രണം ഉണ്ടായിരുന്നു. വൈദ്യുതിയുടെ കുറവ് കണക്കിലെടുത്ത് പത്ത് മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നീളുന്ന നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക എന്നായിരുന്നു കെഎസ്‌ഇബി പറഞ്ഞിരുന്നത്.

എന്നാല്‍ ഇന്നലെ ഒന്നിലേറെ തവണയായി വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. പലയിടത്തും രാത്രി 7 നും 11 നും ഇടയ്ക്ക് മൂന്ന് തവണ വരെ വൈദ്യുതി ഇല്ലാത്ത സ്ഥിതിയായിരുന്നു. വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നേരത്തെ ഉപാധികളോടെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ കെഎസ്‌ഇബിയ്ക്ക് അനുമതി നല്‍കിയിരുന്നു.

പവര്‍ എക്‌സ്‌ചേഞ്ചില്‍ വൈദ്യുതി കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത് എന്ന് വൈദ്യുതി വകുപ്പ് സമ്മതിച്ചിരുന്നു. നേരത്തെ ജൂണ്‍ 30 വരെയായിരിക്കും വൈദ്യുതി നിയന്ത്രണം എന്നായിരുന്നു കെഎസ്‌ഇബി അറിയിച്ചിരുന്നത്. ജൂണ്‍ 30 വരെ അര മണിക്കൂര്‍ വീതമായിരുന്നു പ്രതിദിനം വൈദ്യുതി നിയന്ത്രണം. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങി വൈദ്യുതി മുടക്കം ഒരു പരിധി വരെ നിയന്ത്രിച്ചിരുന്നു.

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്. അതേസമയം കെഎസ്‌ഇബി ഡാമുകളില്‍ ആകെ സംഭരണ ശേഷിയുടെ 28 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ ദിവസത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 24 ദശലക്ഷം യൂണിറ്റായിരുന്നു. എന്നല്‍ ഉപഭോഗമാകട്ടെ 86.46 ദശലക്ഷം യൂണിറ്റും. ഉപഭോഗത്തേക്കാള്‍ കുറവ് ഉത്പാദനം നടക്കുന്നതാണ് വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം.