വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം; തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു.


മലപ്പുറം: വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. രണ്ടാഴ്ച മുമ്പ് കടയിൽ നിന്നും ശേഖരിച്ച വെള്ളത്തിലാണ് ബാക്ടീരിയ കണ്ടെത്തിയത്. കോഴിക്കോട് പുതിയ രണ്ട് ഷിഗെല്ല കേസുകൾ കൂടി സ്ഥിരീകരിച്ചു. കുന്ദമംഗലത്ത് ഒരു വയസുകാരനും പയ്യോളി തുറവൂരിൽ ഒൻപത് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം സംസ്ഥാനത്ത് ഷിഗെല്ലാ ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 135 ആയി ഉയർന്നു. 75 പേർക്കാണ് രോഗ ബാധ സംശയിക്കുന്നത്.

കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിലായി മൂന്ന് പേർക്കാണ് ഇന്നലെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജൂൺ മാസത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 59 ആയി. ഈ വർഷം ഇതുവരെ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 135 ആയി. 75 പേർക്കാണ് രോഗ ബാധ സംശയിക്കുന്നത്. തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി കോംപ്ലക്‌സിലെ ഒരു സ്വകാര്യ ബേക്കറിയിൽ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പിൻ്റെ നിർദേശപ്രകാരം ഇന്നലെ അടിയന്തര യോഗം ചേർന്നു. 

രോഗവ്യാപനം തടയുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.