കൂലി കൂട്ടി ചോദിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍: പ്രതിഷേധവുമായി കരാറുകാര്‍.


ചങ്ങനാശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലി കൂട്ടി ചേദിക്കുന്നതിനെതിരേ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്‌ടേഴ്സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്ത്.
സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത ുപ്രകാരം മേസ്തിരിക്ക് 950, മെയ്ക്കാഡിന് 840 എന്നതാണ് കൂലിനിരക്ക്. എന്നാല്‍, നിലവില്‍ 1100, 900 എന്നീ ക്രമത്തില്‍ കൂലി നല്‍കി വരികയായിരുന്നു.

ബംഗാളില്‍ വോട്ട് ചെയ്യുന്നതിനായി തൊഴിലാളികള്‍ കൂട്ടത്തോടെ പോയപ്പോള്‍ കേരളത്തില്‍ തൊഴിലാളികളുടെ ക്ഷാമം നേരിടുകയും നിര്‍മാണമേഖലയില്‍ കടുത്ത പ്രതിസന്ധിക്കിടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് നിലവിലില്‍ ഇവിടെയുണ്ടായിരുന്ന തൊഴിലാളികള്‍ കൂലി കൂട്ടിച്ചോദിച്ചു തുടങ്ങിയത്.

മേസ്തിരിമാര്‍ 1,400 വരെയും മേക്കാടുമാര്‍ 1,300 വരെയും ചേദിക്കുന്നതായാണ് പരാതി. ഇതിനെതിരേ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്‌ടേഴ്സ് അസോസിയേഷന്‍ പായിപ്പാട്ടും തെങ്ങണയിലും പ്രതിഷേധം സംഘടിപ്പിച്ചു.

കൂലി കൂട്ടുന്നതിനു പിന്നില്‍ ഇടനിലക്കാർ!

ഇങ്ങനെ കൂലി കൂട്ടിയാല്‍ എന്താകുമെന്നാണ് കരാറുകാര്‍ ചോദിക്കുന്നത്. തങ്ങളുടെ നിർമാണജോലികള്‍ മുടങ്ങാതിരിക്കാൻ ചില കരാറുകാർ, കൂലിക്കൂടുതല്‍ വകവയ്ക്കാതെ, അവര്‍ ചേദിക്കുന്ന കൂലി നല്‍കിയാണ് തൊഴിലാളികളെ കൂട്ടികൊണ്ടുപോകുന്നത്. ഹോട്ടലുകള്‍, മറ്റിതര കച്ചവട സ്ഥാപനങ്ങള്‍, തേപ്പുകടകള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇതര സംസ്ഥാനക്കാർ കൂലി കൂടുതല്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

കൂലി കൂട്ടി നല്‍കിയാല്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ സമ്മര്‍ദത്തിന് മലയാളികള്‍ കീഴടങ്ങേണ്ടി വരുമെന്നാണ് ഒരുവിഭാഗം കോൺട്രാക്ടർമാർ പറയുന്നത്. തൊഴിലാളികളില്‍നിന്ന് അമ്പത്, നൂറ് രൂപ വീതം ഈടാക്കി കരാറുകാര്‍ക്കും നാട്ടുകാര്‍ക്കും തൊഴിലാളികളെ സപ്ലൈ ചെയ്ത് പണമുണ്ടാക്കുന്ന ചില ഇടനിലക്കാർ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് കൂലി കൂടുതൽ ചോദിക്കുന്നതിനു പിന്നിലെന്നും ആരോപണമുണ്ട്.