കണ്ണൂർ ∙ അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ ഒളിവിൽ. കണ്ണൂർ മനേക്കര സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് യുവാവിനെതിരെ കേസ്. കണ്ണൂർ സർവകലാശാലയിൽ ഗെസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ.
ആദിത്യയെ കാമുകൻ ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് മർദിച്ചുവെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് അമ്മ ഉദയ 15ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് 14നാണ് ആദിത്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആദിത്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്.
ആദിത്യയും യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ കാമുകനിൽ നിന്ന് ആദിത്യ ശാരീരികവും മാനസികവുമായ ആക്രമണം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചു. ശക്തമായ അന്വേഷണം വേണമെന്ന് ആദിത്യയുടെ ബന്ധു വിനോദ് ആവശ്യപ്പെട്ടു. കാമുകൻ ആദിത്യയെ മർദിച്ചിരുന്നതായും ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്നും വിനോദ് പറഞ്ഞു. യുവാവിനായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ