സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതിരൂക്ഷമായി തുടരുന്നു.പലയിടത്തും യാതൊരു മുന്നറിയിപ്പുമില്ലാതെ ദിവസത്തിൽ രണ്ടും മൂന്നും തവണയാണ് കെഎസ്ഇബി പവർകട്ട് ഏർപ്പെടുത്തുന്നത്.
അരമണിക്കൂറോളം നീളുന്ന ഈ പവർകട്ടുകൾ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനത്തിലേക്ക് താഴ്ന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധി മറികടക്കാൻ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ ആവശ്യം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് പരിഗണിക്കും.
എൽ നിനോ പ്രതിഭാസം, മഴക്കുറവ്, കടുത്ത ചൂട്, രാജ്യത്താകമാനമുള്ള വൈദ്യുതി ക്ഷാമം എന്നിവയാണ് നിലവിലെ ഇരുട്ടിലാക്കലിന് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കെഎസ്ഇബിയുടെ കൃത്യമായ പ്ലാനിങ്ങില്ലായ്മയാണ് കേരളത്തെ വീണ്ടും ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന വിമർശനം ശക്തമാണ്.
വൈദ്യുതോത്പാദനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും തന്നെ പൂർത്തിയായിട്ടില്ല. പകൽ സമയത്തെ 1500 മെഗാവാട്ട് സോളാർ വൈദ്യുതി ശേഖരിച്ചുവെക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ആറ് ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികളിൽ ഒന്നുപോലും ഇതുവരെ എങ്ങുമെത്തിയിട്ടില്ല.ഈ സംവിധാനം പ്രവർത്തനസജ്ജമായിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കാമായിരുന്നു.
വരുന്ന ഡിസംബർ വരെ സംസ്ഥാനത്തിന് 500 മെഗാവാട്ട് വൈദ്യുതി അധികമായി ആവശ്യമുണ്ട്. മുൻകൂട്ടി കാര്യങ്ങൾ നിശ്ചയിച്ച് കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോയിരുന്നെങ്കിൽ യൂണിറ്റിന് പത്ത് രൂപയ്ക്ക് മുകളിൽ നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നോ എന്ന് കഴിഞ്ഞ ഹിയറിങ്ങിൽ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയോട് ചോദിച്ചിരുന്നു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പ്രവർത്തിച്ചതിന് കമ്മീഷൻ കെഎസ്ഇബിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ