മധ്യപ്രദേശിൽ ചികിത്സാ പിഴവ്; മൂക്കിൽ ഒഴിക്കുന്ന തുള്ളിമരുന്ന് കണ്ണിൽ ഒഴിച്ചു, ഒന്നര വയസ്സുകാരന്റെ കാഴ്ച നഷ്ടമായി.

 



മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ചികിത്സ പിഴവെന്ന് ആരോപണം. 19 മാസം പ്രായമുള്ള കുഞ്ഞിന് മൂക്കിൽ ഒഴിക്കുന്ന തുള്ളിമരുന്ന് കണ്ണിൽ ഒഴിച്ചതിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടെന്നാണ് പരാതി. കുടുംബത്തിന്റെ പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. മെയ് 29നാണ് ജലദോഷവും കണ്ണിൽ ചുവപ്പും അനുഭവപ്പെട്ട കുഞ്ഞിനെ ബന്ധയിലെ സിവിൽ ആശുപത്രിയിൽ പിതാവ് കൊണ്ടുപോയത്.

ഒ പിയിൽ രജിസ്റ്റർ ചെയ്തശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ കുട്ടിയെ പരിശോധിക്കുകയും ചികിത്സയ്ക്കിടെ കണ്ണുകളിൽ സലൈൻ നാസൽ ഡ്രോപ്പുകൾ നൽകുകയും ചെയ്തു. പാരസെറ്റമോൾ സിറപ്പ്, ഒരു കുത്തിവയ്പ്പ്, അധിക മരുന്നുകൾ എന്നിവയുൾപ്പെടെ മറ്റ് മരുന്നുകളും ഡോക്ടർ നിർദേശിച്ചു. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

മണിക്കൂറുകളോളം ആശുപത്രിയിൽ കിടന്നെങ്കിലും ഒരു പുരോഗതിയും കാണാത്തതിനാൽ ഡോക്ടർമാർ കുട്ടിയെ സാഗറിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി നിർദേശിച്ചു. പിന്നീട് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എയിംസ് ഭോപ്പാലിലേക്ക് കൊണ്ടുപോയി. പരാതി പ്രകാരം, കുട്ടിക്ക് കാഴ്ച സ്ഥിരമായി നഷ്ടപ്പെട്ടതായി എയിംസിലെ ഡോക്ടർമാർ കുടുംബത്തെ അറിയിക്കുകയായിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണത്തിന് ആരോഗ്യവകുപ്പ് മൂന്നംഘ കമ്മിറ്റിയെ ചുമതലപ്പെടുത്തി.