സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനമായി. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിലായതിലാണ് സ്റ്റിക്കർ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കില്ല. പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ന് സർക്കാർ പുറത്തുവിടുമെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂരിൽ നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ മുരളീധരൻ, ബിന്ദു കൃഷ്ണ, തുളസി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
പ്രായമോ വരുമാനമോ കണക്കിലെടുക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര നൽകുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം ഇന്നലെ അംഗീകാരം നൽകിയിരുന്നു.
സൗജന്യയാത്രയിലൂടെ കെഎസ്ആർടിസിക്കുണ്ടാവുന്ന 800കോടി പ്രതിവർഷ വരുമാനനഷ്ടം സർക്കാർ നൽകും.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പദ്ധതി 'പ്രിയദർശിനി' എന്ന പേരിലാണ് തിങ്കളാഴ്ച മുതൽ നടപ്പാക്കുക. കൂടുതൽ ബസുകൾ വാങ്ങിയും ഷെഡ്യൂളുകൾ കൂട്ടിയും പരസ്യവരുമാനം വർദ്ധിപ്പിച്ചും ആറുമാസത്തിനകം പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫാസ്റ്റ്പാസഞ്ചർ, ടൗൺ-ടു-ടൗൺ, സിറ്റിഫാസ്റ്റ് അടക്കം സർവീസുകളിലും തുടർന്ന് സൗജന്യയാത്ര നടപ്പാക്കുമെന്നാണ് കണക്കുകൂട്ടൽ.
സൗജന്യയാത്രയിലൂടെ പ്രതിമാസം 65മുതൽ 70കോടിവരെ ബാദ്ധ്യത സർക്കാരിനുണ്ടാവും. ശമ്പളം, പെൻഷൻ അടക്കം ചെലവുകൾക്ക് നിലവിൽ കെഎസ്ആർടിസിക്ക് 1500കോടി എല്ലാവർഷവും നൽകുന്നുണ്ട്. അതിനുപുറമെ സൗജന്യയാത്രയുടെ ചെലവും സർക്കാർ നൽകും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ