സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കുളള സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
മറ്റ് ജില്ലകളിലും ശക്തമായ മഴ തുടരുമെന്ന സൂചന നല്കി യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളൊഴികെ മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ തെലങ്കാനയ്ക്ക് സമീപത്തും ചക്രവാതച്ചുഴിയുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുന്നത്. ജൂലൈ മൂന്ന് വരെ കേരളം, മാഹി, ലക്ഷദ്വീപ് തീരങ്ങളില്‍ മഴ തുടരും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഇടുക്കിയില്‍ ശക്തമായ മഴയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇടുക്കി മണിയാറന്‍കുടി സ്വദേശി അജയന് രവിയുടെ വീടാണ് തകര്‍ന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ