തെക്കൻ ഡല്‍ഹിയിലെ ഹോട്ടലില്‍ വൻ തീപിടിത്തം; 21 പേര്‍ കൊല്ലപ്പെട്ടു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.


തെക്കൻ ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ ഇരുപത്തിയൊന്ന് പേർ കൊല്ലപ്പെട്ടു. മാളവ്യ നഗറില്‍ പ്രവർത്തിക്കുന്ന 'ലെമണ്‍ ഗ്രീൻ' എന്ന ഹോട്ടലില്‍ ആണ് തീപിടിത്തമുണ്ടായത്.

അപകടത്തില്‍ 11 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ 8.50 ഓടെയായിരുന്നു അപകടം. മരിച്ചവരില്‍ കൂടുതലും വിദേശികളാണെന്നാണ് വിവരം. ഹോട്ടലില്‍ ഉണ്ടായിരുന്ന 40 പേരെ ഫയർഫോഴ്‌സ് സംഘം രക്ഷപെടുത്തി. ഇനി ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന് കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷനില്‍ നിന്നുള്ള ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്.

പത്ത് ഫയർ ഫോഴ്സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കുടുങ്ങിക്കിടന്ന മൂന്ന് പേരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപെടുത്തി. പൊള്ളലേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അപകടം നടക്കുമ്പോള്‍ ഹോട്ടലില്‍ നിരവധി പേർ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ മൂന്ന് പേരെയേ രക്ഷിക്കാനായുള്ളൂ. പിന്നീട് മുപ്പതിലേറെ പേരെ രക്ഷിച്ചു. ഫയർ ഫോഴ്സിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാല്‍ ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. പിന്നീട് കൂടുതല്‍ യൂണിറ്റുകള്‍ എത്തി മണിക്കൂറുകള്‍ എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഇനിയും കെട്ടിടത്തില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പോലീസും ഫയർഫോഴ്സും ഇപ്പോഴും തിരച്ചില്‍ നടത്തുന്നുണ്ട്. അപകടത്തില്‍ മരിച്ചവരില്‍ അധികം പേരും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണെന്ന് മാളവ്യ നഗർ മണ്ഡലത്തിലെ എഎപി നേതാവ് സോംനാഥ് ഭാരതി എക്സില്‍ കുറിച്ചു.