നായയ്‌ക്ക് നല്‍കാന്‍ മാറ്റി വച്ച്‌ പഴകിയ ചിക്കന്‍ കറി കഴിച്ച്‌ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം; സഹോദരിയുടെ നില ഗുരുതരം

നായയ്‌ക്ക് നല്‍കാനായി മാറ്റിവെച്ച പഴകിയ ചിക്കന്‍ കറി അബദ്ധത്തില്‍ കഴിച്ചതിനെത്തുടര്‍ന്ന് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം.

തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ ആമ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സതീഷ്-ശ്രേയ ദമ്പതികളുടെ മകള്‍ ഭൂമികയാണ് മരിച്ചത്. ഇവരുടെ ഒരു വയസ്സുകാരിയായ രണ്ടാമത്തെ മകള്‍ രേണുക ഗുരുതരമായ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ മെയ് 10-ന് വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറിയുടെ ബാക്കി ഭാഗം നായയ്‌ക്ക് നല്‍കാനായി വീട്ടുകാര്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസം പഴക്കമുള്ള ഈ കറി കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എടുത്ത് കഴിക്കുകയായിരുന്നു. കറി കഴിച്ച ഉടന്‍ തന്നെ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭൂമികയുടെ ജീവന്‍ രക്ഷിക്കാനായില്ല.

രേണുക ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. പഴകിയ ഭക്ഷണം കഴിച്ചതുമൂലമുണ്ടായ കടുത്ത ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രാദേശിക പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയതായും കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.