പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...

2026  മേയ് 17, ഞായര്‍ 
1201  എടവം 3, കാര്‍ത്തിക
1447  ദുൽഖഅ്ദ 29

◾  വി.ഡി. സതീശന്റെ 21 അംഗ മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. ധന വകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശനു തന്നെ. കോണ്‍ഗ്രസിന്റെ  ഇതുവരെ തീരുമാനായ മന്ത്രിമാരുടെ പട്ടിക പുറത്ത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരന്‍, എ.പി അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മന്ത്രിമാരാകും. മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിനു 12 മന്ത്രിമാരുണ്ടാകും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിനാണ്. എന്‍. ശക്തന്‍ സ്പീക്കറാകും.

◾  മുസ്ലിം ലീഗിന് അഞ്ചു മന്ത്രിമാര്‍. പാറക്കല്‍ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി.ഇ ഗഫൂര്‍ എന്നിവരാണു മന്ത്രിമാരാകുക. പി.കെ ബഷീറിന് മന്ത്രിസ്ഥാനം ഇല്ല.

◾  കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവും. ജോസഫ് ഗ്രൂപ്പിലെ മോന്‍സ് ജോസഫ് മന്ത്രിയും തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പുമാകും. എന്നാല്‍ രണ്ടു മന്ത്രിമാര്‍ വേണമെന്ന് ജോസഫ് ഗ്രൂപ്പ്. ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിമാര്‍ വീതം. ഷിബു ബേബി ജോണ്‍, അനൂപ് ജേക്കപ്, സി.പി. ജോണ്‍ എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് ഏകദേശ ധാരണ. അനൂപ് ജേക്കബിനും മാണി സി. കാപ്പനും രണ്ടര വര്‍ഷം വീതം എന്ന ടേം വ്യവസ്ഥയനുസരിച്ചു മന്ത്രിസ്ഥാനം നല്‍കാമെന്ന നിര്‍ദേശം ഇരുവരും തള്ളി.

◾  മന്ത്രിമാരുടെ പട്ടികയില്‍ ഇന്നുച്ചയോടെ അന്തിമ തീരുമാനം. ഉച്ചയ്ക്കു രണ്ടുമണിയോടെ പട്ടിക ഗവര്‍ണര്‍ക്കു കൈമാറും. ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുകയാണ്.  രാവിലെയും ചര്‍ച്ച തുടരുമെന്ന് എഐസിസി ദീപദാസ് മുന്‍ഷി അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് പൂര്‍ണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങു നടക്കുന്നത്.

◾  സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഒന്‍പത്, പത്ത് ക്ലാസുകളിലെ ഭാഷാ നയത്തില്‍  മാറ്റം. ജൂലൈ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മൂന്നു ഭാഷകള്‍ പഠിക്കണമെന്ന് ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ഈ മൂന്നാമത്തെ ഭാഷയ്ക്ക് ബോര്‍ഡ് പരീക്ഷ ഉണ്ടാകില്ല.

◾  കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്  അറിയിച്ചു.

◾  കെസി വേണുഗോപാലിനും വിഡി സതീശനും ഇടയിലെ മഞ്ഞുരുകുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടു. വിഡി സതീശന്‍ മന്ത്രിസഭയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോണ്‍ഗ്രസ് നേതാക്കളെന്ന് വി ഡി സതീശന്‍ പറഞ്ഞു.

◾  താന്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും ലഭിച്ചാല്‍ സ്വീകരിക്കുമെന്നും സിപിഎം വിട്ട് യുഡിഎഫ് എംഎല്‍എയായ ജി. സുധാകരന്‍. വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച അദ്ദേഹം, സിപിഎമ്മില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ആളുകളുടെ മനസ്സിലുള്ളത് പുറത്തുവരുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.

◾  ആറന്മുളയില്‍ വീണ ജോര്‍ജിനെ തോല്‍പ്പിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. പ്രവര്‍ത്തകര്‍ വിളിച്ചാല്‍ പോലും വീണ ജോര്‍ജ് ഫോണ്‍ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളില്‍ സ്വയം തലവച്ചെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. പേരാവൂരില്‍ മത്സരിക്കേണ്ടിയിരുന്നത് 'ധീരനായ' പിണറായി വിജയന്‍ ആയിരുന്നു. എന്നാല്‍, ശൈലജ ടീച്ചറെ ഈഗോയുടെ പേരില്‍ കുരുതി കൊടുത്തുവെന്നും യോഗത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

◾  മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ ആദ്യം തന്നെ അറിയിച്ചിരുന്നെന്ന് മുന്‍ മന്ത്രി വീണ ജോര്‍ജ്. തന്നെ ഒഴിവാക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വം അംഗീകരിച്ചില്ല. മണ്ഡലം സെക്രട്ടറി ഓമല്ലൂര്‍ ശങ്കരന്‍ രാജിവച്ചത് ആശയക്കുഴപ്പമുണ്ടാക്കി. ആറന്മുളയിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ മുന്‍ മന്ത്രി വീണ ശക്തമായി എതിര്‍ത്തു.

◾  കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റത്തിന് പിന്നാലെ മുല്ലപരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം സജീവമാക്കി കേരള കോണ്‍ഗ്രസ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുള്ള ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് കേരള കോണ്‍ഗ്രസിന്റെ മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുള്ള മോന്‍സ് ജോസഫ് പ്രതികരിച്ചു.

◾  കൈവെട്ടുമെന്ന വെല്ലുവിളി പ്രസംഗവുമായി എസ്എന്‍ഡിപി യൂണിയന്‍ നേതാവ്. വെള്ളാപ്പള്ളി നടേശനെ തൊട്ടാല്‍ തൊടുന്ന മുസ്ലീം ലീഗുകാരുടെ കൈ വെട്ടുമെന്ന് എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടികുന്നേല്‍ കോട്ടയത്തു പ്രസംഗിച്ചു.

◾  വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ ഒന്നരക്കോടി രൂപയുടെ പദ്ധതി വരുന്നൂ. ജില്ലാ കളക്ടര്‍ ജി പ്രിയങ്കയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റി പിഡബ്ല്യുഡിക്ക് അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡ് വികസന പ്രവൃത്തികള്‍ വേഗം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്.

◾  സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ച 100 മീറ്റര്‍ പരിധി 500 മീറ്ററായി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടി മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്കു നോട്ടീസ് നല്‍കി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

◾  കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത യുവതി തന്റെ ബന്ധുവാണെന്ന പ്രചരണത്തിനെതിരെ നിയമ നടപടിയെടുക്കുമെന്നു നിയുക്ത എംഎല്‍എ പി കെ ഫിറോസ്. കോഴിക്കോട്ട് നടന്ന സംഭവത്തില്‍ യുവതി നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നതെന്ന് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

◾  ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കെതിരേ അമേരിക്കയിലുള്ള കൈക്കൂലി, വഞ്ചനക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒത്താശ ചെയ്തെന്ന് കോണ്‍ഗ്രസ്.  ഇന്ത്യയിലെ വന്‍കിട സൗരോര്‍ജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന വിവരം മറച്ചുവച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു അദാനിക്കെതിരായ കേസ്. ഇന്ത്യയ്ക്ക് ഒട്ടും അനുകൂലമല്ലാത്ത വ്യാപാരക്കരാറിന് പ്രധാനമന്ത്രി എന്തിനാണ് അംഗീകാരം നല്‍കിയതെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

◾  ഭീകരര്‍ക്ക് അഭയം നല്‍കുന്നതും ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതും തുടരുകയാണെങ്കില്‍ പാക്കിസ്ഥാനെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി തുടരണോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് പാക്കിസ്ഥാനുതന്നെ തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  ആന്ധ്രാപ്രദേശില്‍ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ സാമ്പത്തിക പ്രോല്‍സാഹനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. മൂന്നാമതു ജനിക്കുന്ന കുഞ്ഞിന് മുപ്പതിനായിരം രൂപയും നാലാമത്തെ കുഞ്ഞിനു 40,000 രൂപയുമാണ് നല്‍കുക.

◾  നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ ചോദ്യം തയാറാക്കിയശേഷം ചോര്‍ത്തിയ അധ്യാപികയും അറസ്റ്റില്‍. പുണെയില്‍ ബയോളജി പ്രൊഫസറായ മനീഷ ഗുരുനാഥ് മന്ഥാരെയെയാണ് സിബിഐ അറസ്റ്റു ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

◾  നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ സിബിഐ രാജസ്ഥാനില്‍ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പത്ത് ലക്ഷം രൂപ നല്‍കി ചോദ്യപേപ്പര്‍ വാങ്ങിയ പ്രതിയുടെ മകന് പരീക്ഷയില്‍ നേടാനായത് വെറും 107 മാര്‍ക്കാണ്. ഈ തട്ടിപ്പ് ശൃംഖലയുമായി ബന്ധമുള്ള നൂറ്റമ്പതോളം വിദ്യാര്‍ത്ഥികള്‍ സിബിഐ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

◾  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും, പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾  കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. 25 കാരനായ ഭണ്ടി ഭഗീരത് സായിയാണ് 17 കാരിയുടെ അമ്മയുടെ പരാതിയില്‍ അറസ്റ്റിലായത്. തെലങ്കാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

◾  തമിഴ്നാട്ടില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പും പൊതുഭരണം, വനിത - യുവജനക്ഷേമം, മുനിസിപ്പല്‍ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കല്‍ വകുപ്പുകളും കൈകാര്യം ചെയ്യും. കെ എ സെങ്കോട്ടയ്യന്‍ ധന വകുപ്പും ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും.

◾  തമിഴ്നാടിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിടാന്‍ മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും കാണും. ഇതിനായി ഈ മാസം അവസാനം വിജയ് തലസ്ഥാനത്തെത്തുമെന്നാണ് വിവരം.

◾  വെള്ളി ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇറക്കുമതിക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ഇറക്കുമതി നയത്തിലെ 'സൗജന്യം' എന്ന വിഭാഗത്തില്‍നിന്ന് 'നിയന്ത്രിത വിഭാഗ'ത്തിലേക്ക് മാറ്റി.

◾  കര്‍ണാടകയിലെ ഹാസനില്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ സ്ലീപ്പര്‍ ബസിന് തീപിടിച്ചു. മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ഭാരത് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 36 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നവെങ്കിലും എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

◾  അണ്ണാ ഡിഎംകെ വിമത വിഭാഗത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് എംപി കാര്‍ത്തി പി ചിദംബരം രംഗത്ത്. ഇത്തരമൊരു തീരുമാനം രാഷ്ട്രീയപരമായി സര്‍ക്കാരിന് ക്ഷീണമുണ്ടാക്കുമെന്നും വിജയ്യുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നും കാര്‍ത്തി ചിദംബരം ചൂണ്ടിക്കാട്ടി.

◾  ഛത്തീസ്ഗഡില്‍ അംബികാപുരിലെ ഗാന്ധി ചൗക്ക് മേഖലയിലുള്ള കോണ്‍ഗ്രസ് ജില്ലാ ഓഫീസില്‍ കവര്‍ച്ച. രാജീവ് ഭവനില്‍നിന്ന് ഒരുലക്ഷം രൂപ വിലവരുന്ന 72 ടാപ്പുകള്‍ മോഷ്ടിച്ചു. മോഷ്ടാക്കള്‍ തറയില്‍ 'ഐ ലവ് യു' എന്ന് എഴുതിയ ശേഷമാണ് കടന്നുകളഞ്ഞത്.

◾  ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാന്‍ ഉടന്‍ തന്നെ പുതിയ സംവിധാനം അവതരിപ്പിക്കും.  ഹോര്‍മുസിലെ സേവനങ്ങള്‍ക്ക് ഇറാന്‍ പണം ഈടാക്കും. തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ മാത്രമേ കടത്തിവിടൂവെന്നും ഭരണകൂടം വ്യക്തമാക്കി. ചൈന, പാകിസ്ഥാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കപ്പലുകള്‍ ഇറാന്‍ കടത്തിവിട്ടു.

◾  വ്യാപാര ചര്‍ച്ചകള്‍ക്കായി ചൈനയിലെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം വലിയ നേട്ടങ്ങളില്ലാതെ അവസാനിച്ചു. എന്നാല്‍, ചൈനീസ് ചാരപ്രവര്‍ത്തനം ഭയന്ന് ട്രംപിന്റെ സുരക്ഷാ സംഘം എല്ലാ ചൈനീസ് നിര്‍മ്മിത സമ്മാനങ്ങളും ഉപഹാരങ്ങളും വിമാനത്താവളത്തില്‍ ഉപേക്ഷിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസം വെളിവാക്കുന്നതായി.

◾  തങ്ങളുടെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ലക്ഷ്യമിടുന്ന ഇറാന്റെ ഭീകരാക്രമണങ്ങള്‍ക്കെതിരെ യുഎഇ ശക്തമായ നിലപാട് വ്യക്തമാക്കി. ഏത് ആക്രമണത്തെയും സൈനികമായും നയതന്ത്രപരമായും നേരിടാന്‍ അവകാശമുണ്ടെന്നും, ഈ ആക്രമണങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്നും യുഎഇ വ്യക്തമാക്കി.

◾  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പോലകള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി നെതര്‍ലന്‍ഡ്സ്. 11-ാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലുള്ള 'ലൈഡന്‍ പ്ലേറ്റുകള്‍'എന്നറിയപ്പെടുന്ന 'ആനൈമംഗലം ചെമ്പോലകള്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ നെതര്‍ലന്‍ഡ്സ് ഇന്ത്യയ്ക്ക് കൈമാറി. നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.

◾  അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വിക്ക് ഇറാനിലെത്തി. രണ്ടു ദിവസം അദ്ദേഹം ഇറാനിലുണ്ടാകും.

◾  ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ 29 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 35 പന്തില്‍ 93 റണ്‍സെടുത്ത ഫിന്‍ അലന്റേയും 44 പന്തില്‍ 82 റണ്‍സെടുത്ത ആംക്രിഷ് രഘുവംശിയുടേയും 28 പന്തില്‍ 52 റണ്‍സ് നേടിയ കാമറോണ്‍ ഗ്രീനിന്റേയും മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു. അതേസമയം കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിനായി 49 പന്തില്‍ 85 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും 35 പന്തില്‍ 57 റണ്‍സെടുത്ത് ജോസ് ബട്‌ലറും 28 പന്തില്‍ 53 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സായ് സുദര്‍ശനും പൊരുതിയെങ്കിലും 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു.

◾  ശ്രീറാം ഗ്രൂപ്പിലെ ശ്രീറാം ജനറല്‍ ഇന്‍ഷ്വറന്‍സ് നാലാം പാദത്തില്‍ 167 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 28 ശതമാനമാണ് വളര്‍ച്ച. മുന്‍വര്‍ഷം ഇക്കാലയളവില്‍ 130 കോടി രൂപയായിരുന്നു ലാഭം. ഇതോടെ കമ്പനിയുടെ മൊത്തം ലാഭം 17 ശതമാനം ഉയര്‍ന്ന് 601 കോടി രൂപയായി. കമ്പനിയുടെ മൊത്തം ആഭ്യന്തര പ്രീമിയം വരുമാനം 21 ശതമാനം വളര്‍ച്ചയോടെ 1332 കോടി രൂപയിലെത്തി. സാമ്പത്തികവര്‍ഷത്തെ മൊത്തം ആഭ്യന്തര പ്രീമിയം വരുമാനം 4636 കോടി രൂപയായി ഉയര്‍ന്നു. വാഹന ഇന്‍ഷ്വറന്‍സ് മേഖലയിലുള്ള വളര്‍ച്ചയാണ് കമ്പനിയുടെ പ്രീമിയം വരുമാനം ഉയര്‍ത്തിയത്. സുസ്ഥിര വളര്‍ച്ചയിലും ലാഭക്ഷമതയിലും ഊന്നിയ പ്രവത്തനങ്ങളാണ് കമ്പനിക്ക് മികച്ച അറ്റദായം നേടിക്കൊടുത്തതെന്നും മത്സരാധിഷ്ഠിത സാഹചര്യത്തിലും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രാജ്യത്തെ മൊത്തം ഇന്‍ഷ്വറന്‍സ് മേഖലയെക്കാള്‍ കൂടുതല്‍ വളര്‍ച്ച കരസ്ഥമാക്കാനായതായും ശ്രീറാം ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി പറഞ്ഞു.

◾  പുതിയ ഗൂഗിള്‍ അക്കൗണ്ട് തുടങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കാന്‍ ഇനിമുതല്‍ ഫോണ്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടി വരും. ഫോണ്‍ നമ്പര്‍ നല്‍കാത്ത പുതിയ അക്കൗണ്ടുകള്‍ക്ക് 5 ജിബി സ്റ്റോറേജ് മാത്രമായിരിക്കും ഡിഫോള്‍ട്ടായി ലഭിക്കുക. കാലങ്ങളായി ഗൂഗിള്‍ ഡ്രൈവ്, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവ ഉപയോഗിക്കുന്നതിനായി പുതിയ അക്കൗണ്ടുകള്‍ക്ക് 15 ജിബി സൗജന്യ സ്റ്റോറേജ് ഗൂഗിള്‍ ഉറപ്പായും നല്‍കിയിരുന്നു. എന്നാല്‍ ഗൂഗിളിന്റെ പുതിയ സപ്പോര്‍ട്ട് പേജുകളില്‍ ഇത് '15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ്' എന്നതിന് പകരം '15 ജിബി വരെ' എന്ന് മാറ്റിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ ഈ അധിക സ്റ്റോറേജ് ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പിക്കാന്‍ ഗൂഗിളിന് സാധിക്കും.

◾  ഹനുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ 'മഹാകാളി'യിലെ നിര്‍ണായക വേഷം ചെയ്യാന്‍ ബോളിവുഡ് താരം രോഹിത് സറഫ്. ചിത്രത്തില്‍ ജോയിന്‍ ചെയ്ത താരം ഹൈദരാബാദിലെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഭൂമി ഷെട്ടിയാണ് നായിക. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ഹനുമാന്റെ അടുത്ത അധ്യായം ആണ് മഹാകാളിയിലൂടെ അവതരിപ്പിക്കുന്നത്. അക്ഷയ് ഖന്നയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഇന്ത്യന്‍, വിദേശ ഭാഷകളില്‍ ഐമാക്സ് ത്രീഡി ഫോര്‍മാറ്റിലാകും ചിത്രം പുറത്തു വരിക.

◾  സൂര്യആര്‍.ജെ. ബാലാജി ചിത്രം 'കറുപ്പ്' പ്രീ സെയില്‍ ബുക്കിങ് ഇല്ലാതിരുന്നിട്ടും ആദ്യ ദിനം ബുക്ക് മൈ ഷോയില്‍ മാത്രം ആറു ലക്ഷത്തി എഴുപത്തി ഒന്നായിരത്തില്പരം ടിക്കറ്റുകള്‍ വില്‍ക്കാനായി. സൂര്യയുടെ ഗംഭീര പ്രകടനമാണ് ചിത്രം സമ്മാനിക്കുന്നത്. മലയാളി താരങ്ങളായ ഇന്ദ്രന്‍സ്, അനഘ, സ്വാസിക, ശിവദ എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിലുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ നല്‍കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

◾  ജാപ്പനീസ് ആഡംബര വാഹന നിര്‍മാതാക്കളായ ലെക്സസസിന്റെ ഇലക്ട്രിക് സെഡാന്‍ ഇഎസ് 500ഇ കേരള വിപണിയില്‍ പുറത്തിറക്കി. കേരള മാര്‍ക്കറ്റില്‍ ഇഎസ് 500ഇ വില 89 ലക്ഷം രൂപയ്ക്ക് മുകളിലാണ്. സിംഗിള്‍ ചാര്‍ജിംഗില്‍ 580 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 28 മിനിറ്റില്‍ 80 ശതമാനം ചാര്‍ജാകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.5-5.7 സെക്കന്‍ഡ് മാത്രം മതി. മികച്ച സുരക്ഷയാണ് ലെക്സസ് ഇഎസ് 500ഇയില്‍ നല്‍കുന്നത്. റഡാര്‍ സഹായത്തിലാണ് ക്രൂസ് കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത്. ലൈന്‍ ചേഞ്ച് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, 10 എയര്‍ ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ വിപുലമായ സുരക്ഷാ ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.

◾  'കറുത്തപൂക്കള്‍' എന്ന കാവ്യസമാഹാരത്തിലെ കവിതകള്‍ സ്വപ്നം കാണുന്നത് സ്നേഹസൗഹൃദങ്ങളുടെ വിസ്തൃത വൈവിധ്യ ലോകമാണ്. വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന സമകാലാവസ്ഥയോടാണ് അത് എതിരിടുന്നത്. സര്‍വ്വനിറങ്ങളും മേല്‍കീഴ്‌നിലകള്‍ക്കപ്പുറം തുല്യനിലയില്‍ നിരന്നുനിന്ന് നൃത്തം ചവിട്ടുന്ന ഒരു കാലത്തെയാണത് കിനാവ് കാണുന്നത്. കവിത നിന്ദിതരുടെയും പരാജിതരുടെയും പക്ഷത്ത് നിവര്‍ന്നു നില്‍ക്കണമെന്ന സൗന്ദര്യാത്മക സമീപനങ്ങളില്‍നിന്നാണത് ശക്തി സംഭരിക്കുന്നത്. 'കറുത്തപൂക്കള്‍'. ഹര്‍ഷിത ചേന്ദമംഗല്ലൂര്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 142 രൂപ.

◾  പതിറ്റാണ്ടുകളായി പ്രാദേശികമായി മാത്രം ഒതുങ്ങി നിന്ന അപൂര്‍വ പകര്‍ച്ചവ്യാധിയായിരുന്നു ഹാന്റാവൈറസ്. എന്നാല്‍ ഇനി അങ്ങനെ ആയിരിക്കില്ലെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മാറ്റങ്ങളും ഹാന്റാവൈറസ് വ്യാപനത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരെ ബാധിക്കുന്ന 375 പകര്‍ച്ചവ്യാധികളില്‍ 218 എണ്ണത്തെയും കാലാവസ്ഥ വ്യതിയാനങ്ങള്‍ പല രീതിയില്‍ സ്വാധീനിക്കാമെന്നും ഇവയുടെ വ്യാപനത്തില്‍ വര്‍ധനവുണ്ടാകാമെന്നും 2022-ല്‍ നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു വിശകലന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഹാന്റാവൈറസും ഈ പട്ടികയില്‍ പെടുന്നതാണ്. പ്രധാനമായും എലികളാണ് ഹാന്റാവൈറസുകളുടെ വാഹകര്‍. അവയുടെ മൂത്രം, മലം, ഉമിനീര്‍ എന്നിവ ഉണങ്ങി വായുവില്‍ കലരുമ്പോള്‍, അത് ശ്വസിക്കുന്നതിലൂടെ മനുഷ്യരിലേക്കും വൈറസ് പകരുന്നു. പലതരം ഹാന്റാവൈറസുകള്‍ നിലവില്‍ ഉണ്ടെങ്കിലും ആന്‍ഡിസ് വൈറസ് മാത്രമാണ് ആണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നവ. ഹാന്റാവൈറസ് തടയാന്‍ വീടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണ സാധനങ്ങള്‍ മൂടിവയ്ക്കുക, എലി പ്രവേശിക്കാന്‍ സാധ്യതയുള്ള ദ്വാരങ്ങള്‍ അടയ്ക്കുക, മാലിന്യങ്ങള്‍ തുറന്നുവെക്കരുത്, എലിയുടെ മലമൂത്രം വൃത്തിയാക്കുമ്പോള്‍, നേരിട്ട് വൃത്തിയാക്കരുത്, ഡിസ്ഇന്‍ഫന്റ് സ്പ്രേ ഉപയോഗിക്കുക, മാസ്‌കും ഗ്ലൗസും ധരിക്കുക, പരിസര ശുചിത്വം, പുല്ല് വളരാന്‍ അനുവദിക്കരുത്, മാലിന്യങ്ങള്‍ കൂട്ടിവയ്ക്കുന്ന ശീലം ഒഴിവാക്കുക, എലി സാന്നിധ്യം കണ്ടാല്‍ പെസ്റ്റ് കണ്‍ട്രോള്‍ ചെയ്യുക.

*ശുഭദിനം*
*കവിത കണ്ണന്‍*
വൃദ്ധനായ പിതാവ് കോടതിയിലെത്തി പരാതി ബോധിപ്പിച്ചു.   എന്റെ മകന്‍ അവന്റെ കഴിവിനനുസരിച്ച് മാസത്തിലൊരിക്കല്‍ ചെലവിന് തരാന്‍ വഴിയുണ്ടാക്കണം.  മകനോട് പിതാവിന് ചെലവിന് നല്‍കാത്തിനെക്കുറിച്ച് ജഡ്ജി ചോദിച്ചു.  അവന്‍ പറഞ്ഞു:  പിതാവിന് ധാരാളം സ്വത്തുണ്ട്.  പിന്നെ ഞാനെന്തിന് പണം നല്‍കണം.  പക്ഷേ, പിതാവ് തന്റെ ആവശ്യത്തിലുറച്ചുനിന്നു. മകന്‍ മാസത്തിലൊരിക്കല്‍ എനിക്ക് നേരിട്ട് ഒരു ഡോളറെങ്കിലും കൊണ്ടുതരണം.  അയാള്‍ വാശിപിടിച്ചു.  അങ്ങനെ ആവശ്യം കോടതി അംഗീകരിച്ചു.  നടപടിക്രമങ്ങള്‍ അവസാനിച്ചപ്പോള്‍ ജഡ്ജി പിതാവിനോട് ചോദിച്ചു:   വെറും ഒരു ഡോളറിന് വേണ്ടി എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്?  അയാള്‍ പറഞ്ഞു:  തിരക്ക് കാരണം മകന് എന്നെ വിളിക്കാന്‍ പോലും സമയമില്ല.  എനിക്ക് അവനെ കാണാതിരിക്കാനും കഴിയുന്നില്ല.  ഈ വിധി വന്നാല്‍ മാസത്തിലൊരിക്കലെങ്കിലും എനിക്കവനെ കാണാമല്ലോ? ഓരോ കാലഘട്ടത്തിനും അതിന്റേതായ സന്തോഷങ്ങളുണ്ട്.   അഞ്ചുവയസ്സിന്റെ സന്തോഷമല്ല, ഇരുപതിലും അന്‍പതിലും എഴുപത്തിയഞ്ചിലും.   ജീവിതത്തിന്റെ മധ്യവയസ്സില്‍ ആത്മബലത്തെ ആശ്രയിച്ചിരുന്ന പലരും, ജീവിത സായാഹ്നത്തില്‍ അപരനെ ആശ്രയിക്കാന്‍ ആഗ്രഹിക്കും.   കൈമാറുന്ന സ്വത്തും സമ്പാദ്യങ്ങളും മാത്രമാണ് വിലപിടിച്ച സ്നേഹപ്രകടനമെന്ന് വിശ്വസിക്കുന്നവര്‍ മറന്നുപോകുന്നത് സാന്നിധ്യമാണ് സമ്മാനമെന്ന സത്യമാണ്.   വലിയ നേട്ടങ്ങള്‍ സമ്മാനിച്ചു എന്ന് അവകാശപ്പെടുന്ന പലരും നഷ്ടമാക്കുന്നത് അനുദിന ജീവിതത്തിന്റെ ആലിംഗനങ്ങളെയാണ്. സാമീപ്യവും സ്പര്‍ശവുമാണ് ശൈശവത്തിന്റെയും വാര്‍ദ്ധക്യത്തിന്റെയും മുതല്‍ക്കൂട്ട്.  അതിനപ്പുറമുള്ളവരെല്ലാം അവരുടെ മുന്‍ഗണനാ ക്രമത്തില്‍ താഴെയാണ്.  ജീവിതത്തിന്റെ സായാഹ്നത്തില്‍ സാന്നിധ്യമാണ് മികച്ച സമ്മാനം - ശുഭദിനം.