സൗജന്യയാത്രയില്‍ പരിമിതികള്‍ ഏറെ; കെഎസ്‌ആര്‍ടിസി എസി, സ്ലീപ്പര്‍ ബസുകളില്‍ സൗജന്യമില്ല


കെഎസ്‌ആർടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ നിരവധി സംശയങ്ങള്‍.

എല്ലാ ബസിലും സൗജന്യ യാത്രയുണ്ടാകുമോ, എവിടെ വരെ യാത്ര ചെയ്യാനാകും, സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കും എന്നിവയൊക്കെയാണ് ഉയരുന്ന ചോദ്യങ്ങള്‍.

കർണാടക മോഡല്‍ സൗജന്യ യാത്രയാവും കേരളത്തില്‍ നടപ്പാക്കുകയെന്നാണ് വിവരം. ക‍ർണാടക ശക്തി സ്കീം എന്ന പേരിലാണ് കർണാടകയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര 2023ല്‍ നടപ്പാക്കിയത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ബാംഗ്ലൂർ മഹാനഗർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോ‍ർട്ട് കോർപ്പറേഷൻ, കല്യാണ്‍ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നീ ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക.

കർണാടകക്കുള്ളില്‍ എവിടെയും സൗജന്യമായി യാത്ര ചെയ്യാം. ഓർഡിനറി, അർബൻ ട്രാൻസ്പോർട്ട്, എക്സ്പ്രസ്, ട്രാൻസ്പോർട്ട് ബസുകളിലാണ് യാത്ര സൗജന്യമായുള്ളത്. എസി, എസി സ്ലീപ്പർ, നോണ്‍ എസി സ്ലീപ്പർ, ലക്ഷ്വറി ബസുകള്‍ എന്നിവയില്‍ സൗജന്യ യാത്ര അനുവദിക്കില്ല. 6,308 സിറ്റി ബസുകള്‍, 5958 ഓർഡിനറി ബസുകള്‍, 6343 എക്സ്പ്രസ് ബസുകള്‍ എന്നിവയാണ് സൗജന്യ യാത്രക്കായുള്ളത്.

യാത്ര ചെയ്യുന്നവർ സൗജന്യ യാത്രക്കായുള്ള സ്മാർട്ട് കാർഡ് കയ്യില്‍ കരുതണം. കർണാടകയിലെ സ്ഥിര താമസക്കാരിയാകണമെന്നതാണ് നിബന്ധന. കർണാടകയില്‍ 41 ലക്ഷത്തോളം സ്ത്രീകള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കേരളത്തിലും സമാനമായ രീതിയില്‍ തന്നെയായിരിക്കും പദ്ധതി നടപ്പാക്കുക.

കേരളത്തില്‍ എവിടെയും സഞ്ചരിക്കാമെങ്കിലും ഓർഡിനറി ബസുകള്‍ പോലുള്ള നിശ്ചിത ബസുകളിലായിരിക്കും സൗജന്യ യാത്ര. സ്ലീപ്പർ, എസി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചേക്കില്ല. സൗജന്യ യാത്ര കെഎസ്‌ആർടി സിക്ക് വൻ ബാധ്യതയാണ് വരുത്തി വെക്കുകയെന്നാണ് റിപ്പോർട്ട്.

നിലവില്‍ 23.5 ലക്ഷം യാത്രക്കാർ ദിവസവും കെഎസ്‌ആർടിസിയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. റിസർവേഷനില്ലാതെ യാത്ര ചെയ്യുന്നതില്‍ 55-60 ശതമാനം സ്ത്രീകളുമാണ്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര നല്‍കുകയാണെങ്കില്‍പോലും മാസം 60 കോടി രൂപ ചെലവ് വരും. മാസം 80 കോടി രൂപ ശമ്പള ഇനത്തില്‍ മാത്രം കണ്ടെത്തേണ്ട കെഎസ്‌ആർടിസി സർക്കാർ സഹായത്താല്‍ മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്.

അതിനാല്‍ നിലവില്‍ നല്‍കുന്ന സഹായത്തിനു പുറമെ സൗജന്യ യാത്രയിലൂടെ നഷ്ടമാകുന്ന തുക കൂടി സർക്കാർ നല്‍കേണ്ടി വരും. വർഷം 4000 കോടിക്ക് മുകളിലാണ് കർണാടകയില്‍ പദ്ധതിക്കുള്ള ചെലവ്.