പേട്രിയറ്റ് സിനിമ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു; നിര്‍മ്മാതാവിന്റെ പരാതിയില്‍ കേസ്.





റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിട്ട മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റ് അനധികൃതമായി റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതില്‍ കേസ്. നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ പരാതിയിൽ കൊച്ചി സൈബര്‍ പൊലീസാണ് കേസെടുത്തത്. ഈ മാസം ആദ്യമാണ് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ചിത്രം പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിർമ്മാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. വമ്പന്‍ ബജറ്റില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രമാണ് പേട്രിയറ്റ്. ചിത്രം പുറത്തിറങ്ങയതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോള്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 61.25 കോടി നേടിയെന്നാണ് അണിയറ പ്രവർത്തർ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്. ആദ്യ ദിനം ആഗോള തലത്തില്‍ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്.

മോഹന്‍ലാല്‍ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ കാണാം. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പേട്രിയറ്റ് നിര്‍മിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാള്‍ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.