വനിത സംവരണ ബില്ലിൻ്റെ പേരിൽ മണ്ഡല പുനനർനിർണയം നടത്താനുള്ള മോദി സർക്കാരിൻ്റെ നീക്കത്തിന് ലോക്‌സഭയിൽ തിരിച്ചടി. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിലെ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ബിൽ പാസാകാത്തതിനാൽ രാജ്യസഭയിലേക്ക് പോകില്ല. ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്നതിനാൽ ബില്ലുകൾ പാസാകാൻ ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. ലോക്‌സഭയിൽ പാസാകാൻ 326 പേർ അനുകൂലിക്കണമായിരുന്നു. എന്നാൽ, 278 പേർ മാത്രമാണ് അനുകൂലിച്ചത്. 211 പേർ എതിർത്തു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 48 വോട്ടുകളുടെ കുറവാണുണ്ടായത്.
ലോക്സഭയിൽ നിലവിലുള്ള 543 മണ്ഡലങ്ങൾ 850 മണ്ഡലങ്ങൾ ആയി ഉയർത്താനാണ് മോദി സർക്കാരിൻ്റെ നീക്കം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ കുത്തനെ ഉയർത്താനുള്ള നീക്കമാണ് മോദി സർക്കാരിൻ്റേത്. എന്നാൽ മണ്ഡല പുനർനിർണയത്തെ എതിർക്കുന്നവർ വനിത സംവരണത്തെ എതിർക്കുന്നവരെന്ന് വരുത്തിത്തീർക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ വനിതകൾ മാപ്പ് നൽകില്ലെന്നായിരുന്നു ലോക്സഭയിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. വോട്ടെടുപ്പിന് പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ 11 മണിക്ക് വീണ്ടും ചേരും
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ