‘വീടിൻറെ ലീക്ക് പരിശോധിച്ചിരുന്നു, താപനിലയുമായി ബന്ധപ്പെട്ട് ഉണ്ടായ ക്രാക്കാണ്; കൂലിപ്പണിക്കാരൻ രാജൻ പരാമർശത്തിൽ അഭിമാനം’; കെ രാജൻ.




വയനാട് ടൗൺഷിപ്പിലെ വീടുകളിലെ വിള്ളൽ താപനിലയുമായി ബന്ധപ്പെട്ടു ഉണ്ടായ ക്രാക്കാണ്, സ്ട്രക്ചറൽ ക്രാക്കല്ലെന്ന് മന്ത്രി കെ രാജൻ. ടൗൺഷിപ്പിലെ വീടിൻറെ ഉറപ്പു പരിശോധിക്കാനാണ് വയനാട്ടിലേക്ക് പോയത്. വാട്ടർ പോണ്ടിംഗ് നടത്തി ലീക്ക് പരിശോധിച്ചിരുന്നു. വാട്ടർപ്രൂഫിങ് നടത്തി. വാട്ടർ പ്രൂഫിംഗ് നടത്തിയിട്ടും വീണ്ടും കോൺക്രീറ്റ് നടത്തി.

പിന്നെയും രണ്ടിടത്ത് ലീക്ക് കണ്ടു. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. താപനിലയുമായി ബന്ധപ്പെട്ടു ഉണ്ടായ ക്രാക്കാണത്. സ്ട്രക്ചറൽ ക്രാക്കല്ല ഉണ്ടായത്. മഴയിൽ ചോർന്ന് ഒലിച്ചിതല്ല, വാട്ടർ പോണ്ടിങ്ങ് ടെസ്റ്റിന്റെ ഭാഗമായി ഉണ്ടായതാണെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങൾ ലഭ്യമായ വിവരങ്ങൾ വെച്ച് റിപ്പോർട്ട് ചെയ്യുന്നത് ശരിയല്ല. വസ്തുത മനസ്സിലാക്കി വേണം റിപ്പോർട്ട് ചെയ്യാനെന്നും അദ്ദേഹം വിമർശിച്ചു.

മേശപ്പുറത്ത് കയറി ചോദിച്ചത് ശരിയായില്ല എന്ന് പറയുന്നവരോട് എൻറെ വീടിൻറെ ഉറപ്പു പരിശോധിക്കാൻ അത് ചെയ്യുമെന്നാണ് അദ്ദേഹം നൽകിയ മറുപടി. ചൂരൽമലക്കാർക്ക് ഞാനൊരു മന്ത്രിയല്ല, അവരിൽ ഒരാളാണ്. പ്രോട്ടോകോൾ നോക്കിയല്ല ചൂരൽമലയിൽ തുടക്കം മുതൽ ഇടപെട്ടത്. അവിടുത്തെ പ്രവർത്തനങ്ങൾക്ക് രാപ്പകൽ നേതൃത്വം നൽകിയത്. കമ്പനി പറഞ്ഞാൽ പോര, നേരിട്ട് പരിശോധിക്കണമെന്ന് ബോധ്യത്തിലാണ് മേശമേൽ കയറിയത്. മന്ത്രിയെങ്ങനെ പണിക്കാരനാവും, എൻജിനീയറാകും എന്നതാണ് ചോദ്യം. പ്രസ്താവിച്ച് പോരലല്ല എൻ്റെ ശീലം. ചൂരൽമലക്കാർക്ക് മന്ത്രിയല്ല, ഞാൻ കൂട്ടുകാരനാണ്.

കൂലിപ്പണിക്കാരൻ രാജൻ എന്ന് പറയുന്നത് കേട്ടാൽ എനിക്ക് അഭിമാനമാണ് തോന്നുന്നത്. അഞ്ചുകൊല്ലം ഭരണം കഴിയുമ്പോൾ മുതലാളി രാജൻ എന്ന് പേര് കേട്ടില്ലല്ലോ. കൂലിപ്പണിക്കാരൻ എന്ന് കേട്ടതിൽ അഭിമാനമാണ്. കൂലിപ്പണിക്കാരന്റെ വേദന മനസ്സിലാക്കുന്ന മണ്ണിൽ നിന്നാണ് വരുന്നത്. ആ ആക്ഷേപം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

പരാതി ഉന്നയിച്ച നൗഫലിനെതിരെ തരത്തിലുള്ള ആക്രമണവും നടത്തരുത്. വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണ്. നൗഫലിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്ന ഒരു പണിക്കും ആരും മുതിരരുത്. നൗഫൽ ദുരന്ത ബാധിതനായ ആൾ. വികാരഭരിതമായി എന്തെങ്കിലും പറഞ്ഞതിനെ ആക്രമിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.

കൂലിപ്പണി രാജൻ എന്ന പരാമർശം അഭിമാനത്തോടെ ഏറ്റുവാങ്ങുന്നു. കൂലിപ്പണിക്കാരെ കുറിച്ച് പറയുന്നവരുടെ സങ്കല്പം എന്തായിരിക്കും. വ്യാജ പ്രചാരണങ്ങളുടെ പിന്നിലെ ലക്ഷ്യം എന്താണെന്ന് ജനം തിരിച്ചറിയണം. കോൺഗ്രസിൻ്റെ വീട് നിർമാണം വൈകിയത് ആരുടെ കുറ്റം. എല്ലാവർക്കും കൂടി നിർമിക്കാമെന്ന് സർക്കാർ അറിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും ഉറപ്പായ വീട് കരാറുകാർ ഉറപ്പാക്കിയേ മതിയാകൂ. ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കില്ല. ഏറ്റവും വേഗത്തിൽ നിർമാണം പൂർത്തിയാക്കും. ഒരാൾക്കും ഭീതി വേണ്ട.ടൗൺഷിപ്പ് ഒരു തുറന്ന പുസ്തകം.അതാർക്കും കയറി പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.