കോഴിക്കോട് നാദാപുരത്ത് മൂന്നു പേര്‍ പുഴയില്‍ മുങ്ങി മരിച്ചു.




നാദാപുരത്ത് മയ്യഴിപ്പുഴയില്‍ മൂന്നു പേര്‍ മുങ്ങിമരിച്ചു. ഭര്‍ത്താവ്, ഭാര്യ, സഹോദരന്റെ മകള്‍ എന്നിവരാണ് മരിച്ചത്. അരീക്കുന്നില്‍ അന്‍സാര്‍, ഭാര്യ സുഹദ,  ഇസ മരിയം എന്നിവരാണ് മരിച്ചത്. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ അൻസാറും സുഹദയും അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൂവരേയും കണ്ടെത്തിയത്. 

ഉടന്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.   തുണി അലക്കാനും കുളിക്കുന്നതിനുമാണ് ഇവര്‍ മയ്യഴിപ്പുഴയിലെത്തിയത്. വേനല്‍ക്കാലമാണെങ്കിലും പുഴയുടെ ചില ഭാഗങ്ങളില്‍ ആഴമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് മനസിലാക്കാന്‍ സാധിക്കാത്തതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.