ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍.


കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. 1.58 കോടി രൂപ വിലവരുന്നതാണ് മയക്കുമരുന്ന്.

രഹസ്യവിവരം ലഭിച്ചതനുസരിച്ച് കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ യൂണിറ്റുകളിലെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ രണ്ട് സംഘങ്ങളായി വെള്ളി ഉച്ചയോടെ കരിപ്പൂരിലെത്തി. വിമാനത്താവള ടെര്‍മിനലില്‍ എത്തിയ യാത്രക്കാരനെ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ നമ്പറിലേക്കും തിരിച്ചും സന്ദേശങ്ങള്‍ കൈമാറിയതായി സൂചന ലഭിച്ചു.

പുറത്തുകാത്തുനിന്ന സംഘം പൊലീസ് എയ്ഡ് പോസ്റ്റ് വളയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. ഇയാളുടെ കൈവശം രണ്ട് ഫോണുകളുണ്ടായിരുന്നതില്‍ ഒന്ന് ഡിആര്‍ഐ സംഘമെത്തിയതോടെ പുറത്തെറിഞ്ഞു. ഈ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തശേഷം പൊലീസ് ഉദ്യോഗസ്ഥനെ നോട്ടീസ് നല്‍കി വിട്ടയച്ചു.

എറണാകുളം സ്വദേശിയായ യുവതി എംഡിഎംഎ കടത്തിയ സംഭവത്തിലും കരിപ്പൂര്‍ സ്വദേശിയുടെ വീട്ടില്‍നിന്ന് എംഡിഎംഎ സൂക്ഷിച്ച സംഭവത്തിലും പൊലീസിന്റെ സഹായം സംശയിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് വിമാനത്താവളത്തില്‍ എംഡിഎംഎ പിടികൂടിയത്.