അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. റാമിനെ പുറത്താക്കുമെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു.
നിതിന്റെ മരണത്തിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികളാണ് റാമിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതും കൂടി കണക്കിലെടുത്താണ് റാമിനെ പുറത്താക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. നിലവില്‍ സസ്പെന്‍ഷനിലിരിക്കുന്ന റാം ഒളിവിലാണ്.
റാമിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രകടനമായി കോളേജിലേക്ക് എത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോളേജില്‍ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണം എന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. വൈറ്റ് കോട്ട് അഴിച്ചുള്ള പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചത്. 'അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്. ആദ്യം ഇതില്‍ കണ്ണീര് പൊടിഞ്ഞു. പിന്നീട് ചോര പൊടിഞ്ഞു', എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.
പ്രതിയായ വകുപ്പ് മേധാവി ഡോ. റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മാര്‍ച്ച് സംഘടിപ്പിച്ചു. റാമിന്റെ കണ്ണൂര്‍ എടക്കാടുള്ള ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. റാമിന്റെ ക്ലിനിക്കിന്റെ ബോര്‍ഡ് വലിച്ച് കീറി ഡിവൈഎഫ്ഐയുടെ പ്രതിഷേധ പോസ്റ്ററും ഒട്ടിച്ചു. അതേസമയം അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പതാക ഉയര്‍ത്തിയാണ് സംഘടന രൂപീകരിച്ചത്. റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗും കണ്ണൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ