തൃശൂരില്‍ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു.




വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു. കൊമ്പഴ മാളിയേക്കല്‍ വീട്ടില്‍ ശ്യാം പീറ്ററിന്റെ മകന്‍ ആദം എന്ന രണ്ടര വയസ്സുകാരനാണ് പാമ്പുകടിയേറ്റത്. കുട്ടി ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് കുട്ടിക്ക് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയന്‍ പാമ്പാണ് കടിച്ചത്. കുട്ടിയുടെ ആരോഗ്യനില ത്യപ്തികരമാണ്.

കോടാലി സ്വദേശി ഫില്‍ജോയുടെ മകന്‍ ആല്‍ജോയുടെ മരണത്തിന് ഇടയാക്കിയതും ശംഖുവരയന്‍ പാമ്പാണ്. ആല്‍ജോയുടെ സഹോദരന്‍ അനോജിനെയും പാമ്പ് കടിച്ചിരുന്നു. രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരികയും അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു.

ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റു എന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നതാണ് കണ്ടത്.

അതേസമയം ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്തും ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ വീട്ടില്‍ കണ്ടിരുന്നു. നാട്ടുകാര്‍ ഇതിനെ തല്ലിക്കൊല്ലുകയായിരുന്നു. വനത്തോട് ചേര്‍ന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും.