വെള്ളച്ചാട്ടത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമം; ആന്ധ്രാപ്രദേശിൽ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.



വെള്ളച്ചാട്ടത്തിന് സമീപം നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. തൃഷ (17), രത്‌ന കുമാരി (16), പവിത്ര എന്നിവർ ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലുള്ള അനന്തഗിരിയിൽ ആണ് ദാരുണമായ സംഭവം ഉണ്ടായത്. ജംബവാലസ ഗ്രാമത്തിൽ നിന്നുള്ള നാലംഗ പെൺകുട്ടികളുടെ സംഘം വിനോദയാത്രയ്ക്കായി എത്തിയപ്പോൾ ആയിരുന്നു അപകടം.

വെള്ളച്ചാട്ടത്തിന് നടുവിലെ ഒരു വലിയ പാറയിൽ കയറി നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പെൺകുട്ടികൾ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. പെൺകുട്ടികൾക്ക് നീന്തൽ അറിയില്ലാതിരുന്നതും പുഴയിലെ ശക്തമായ ഒഴുക്കും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. പെൺകുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ മാറ്റുമോന് പേരെ രക്ഷിക്കാൻ സാധിച്ചില്ല.

വെള്ളച്ചാട്ടം പുറമെ നിന്ന് ശാന്തമായി തോന്നുമെങ്കിലും, അവിടുത്തെ വഴുക്കലുള്ള പാറകളും അപ്രതീക്ഷിതമായ ശക്തമായ അടിയൊഴുക്കും വലിയ അപകടസാധ്യത ഉയർത്തുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരികൾ അപകടമേഖലകളിൽ ഇറങ്ങരുതെന്നും സെൽഫിയെടുക്കാൻ ശ്രമിക്കരുതെന്നും പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.