ലോക്‌സഭാ സീറ്റുകള്‍ 850 വരെ; വനിതാ സംവരണ ഭേദഗതി ബില്ലിന്റെ കരട് എംപിമാര്‍ക്ക് വിതരണം ചെയ്തു.

 


വനിതാ സംവരണ ഭേദഗതി ബില്ലിന്റെ കരട് സര്‍ക്കാര്‍ എംപിമാര്‍ക്ക് വിതരണം ചെയ്തു. ലോക്‌സഭാ സീറ്റുകള്‍ 850 വരെയാക്കാനാണ് നിര്‍ദേശം. പ്രധാനമന്ത്രി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ബില്ലില്‍ പിന്തുണ തേടി. വനിതാ സംവരണം നടപ്പിലാക്കുമെന്ന് സ്ത്രീശക്തിയെ അഭിസംബോധന ചെയ്തുളള കത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.


വനിതാ സംവരണ ഭേദഗതി ബില്‍ പാസാക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 സീറ്റുകളുമാണ് ലഭിക്കുക. 850-ല്‍ മൂന്നിലൊന്ന് സീറ്റുകളില്‍ വനിതാ സംവരണമുണ്ടാകും. മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാനായി കമ്മീഷനെയും നിയമിക്കും. 2029-ലെ പൊതുതെരഞ്ഞെടുപ്പ് മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ബില്ലിന് പൂര്‍ണ പിന്തുണ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ നടന്ന അംബേദ്കര്‍ ജയന്തി പുഷ്പാര്‍ച്ചനയ്ക്ക് ശേഷമായിരുന്നു സംഭാഷണം. പാര്‍ട്ടിയിലും സഖ്യത്തിലും ചര്‍ച്ച ചെയ്തശേഷം നിലപാടെടുക്കുമെന്നായിരുന്നു ഖര്‍ഗെയുടെ മറുപടി.


വനിതാ സംവരണം നടപ്പാക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സ്ത്രീശക്തിയെ അഭിസംബോധന ചെയ്തുളള കത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പതിറ്റാണ്ടുകളായുളള ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. രാജ്യത്തെ വനിതകള്‍ തീരുമാനത്തെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു.