വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം, കൈമാറിയ 178 വീടുകൾ പോലും താമസ യോഗ്യമായില്ല..


കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം പിന്നിടുന്നു.ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകൾ പോലും താമസ യോഗ്യമായില്ല.എന്ന് താമസം ആരംഭിക്കാൻ കഴിയും എന്ന് ആശങ്കയിലാണ് ദുരന്തബാധിതർ.

കുടിവെള്ളം, ഡ്രെയിനേജ്, സെപ്റ്റിക് മാലിന്യനിർമാർജനത്തിനുള്ള പണിപൂർത്തിയായില്ല.ടൗൺഷിപ്പിൽ തൊഴിലാളികളെ കുറച്ചതും നിർമ്മാണവേഗം കുറയാൻ കാരണമായി.2, 3, 4 സോണുകളിലും നിർമ്മാണം വലിയതോതിൽ ഇഴയുകയാണ്.

തെരഞ്ഞെടുപ്പിൽ വയനാട് പുനരധിവാസത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മുറുകയാണ്. ഇപ്പോഴത്തെ നിർമാണ പുരോഗിതയുടെ വേഗം വച്ച് നോക്കുന്പോൾ പൂർണതോതിൽ വീടുകൾ തീരാൻ ധാരാളം സമയമെടുക്കാനാണ് സാധ്യത. ഇത് ഉന്നയിച്ചാണ് പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നത്. 

പണി തീരാത്ത വീടുകളാണ് സർക്കാർ ഉദ്ഘാടനം ചെയ്‌ത്‌ നൽകിയതെന്ന് യുഡിഎഫ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നു. വയനാട്ടിലെ പ്രചാരണത്തിൽ അടക്കം മെല്ലെപ്പോക്ക് ഉന്നയിച്ച് എൻഡിഎയും വിമർശനം ശക്തമാക്കുകയാണ്. അതേസമയം കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ നിർമാണം പോലും തുടങ്ങാത്തത് ചൂണ്ടിക്കാട്ടി തിരിച്ചടിക്കുകയാണ് എൽഡിഎഫ്. . നൽകിയ വാഗ്ദാനം പാലിക്കുമെന്നും കോൺഗ്രസിന്റെ വാഗ്ദാനത്തിന്റെ സ്ഥിതി എല്ലാവരും കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.