കൊച്ചി ∙ വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാനായി തട്ടിക്കൊണ്ടുപോകൽ കള്ളക്കഥ മെനഞ്ഞ യുവതിക്കെതിരെ പൊലീസ് കേസ്. ഫാർമസിസ്റ്റായി കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതി ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങുന്ന വഴി തന്നെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്നാണ് പൊലീസിനു വ്യാജമൊഴി നൽകിയത്. മൊഴിയിൽ പൊരുത്തക്കേട് തോന്നിയതിനെ തുടർന്നുള്ള ചോദ്യം ചെയ്യലില്‍ കള്ളി വെളിച്ചത്താവുകയായിരുന്നു. എളമക്കര പൊലീസാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ജോലി കഴിഞ്ഞ് കാമുകനെ കാണാൻ പോയ യുവതിയെ വിദേശത്തുള്ള കാമുകൻ ഫോണിൽ വിളിച്ചു. ഇയാളുമായി യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നാണ് പൊലീസ് പറയുന്നത്. വിദേശത്തുള്ള കാമുകന്റെ വിളി വന്നപ്പോൾ ആരാണ് വിളിക്കുന്നതെന്ന് കൂടെയുണ്ടായിരുന്ന നാട്ടിലെ കാമുകൻ ചോദിച്ചു. ഇത് ഫോണിലൂടെ വിദേശത്തെ കാമുകൻ കേട്ടു. തുടർന്ന്, താൻ എവിടെയാണുള്ളതെന്ന വിവരം വെളിപ്പെടുത്തിയാൽ ആ ബന്ധം തകരുമെന്ന് മനസിലാക്കിയ യുവതി തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു.
വിളിച്ചത് സുഹൃത്താണെന്നാണ് നാട്ടിലെ കാമുകനോട് യുവതി പറഞ്ഞത്. പിന്നീട് തന്റെ പെൺസുഹൃത്തിനെക്കൊണ്ട് പൊലീസ് കൺട്രോൾ റൂം നമ്പറായ 112ൽ വിളിപ്പിച്ചാണ് യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി അറിയിച്ചത്. ആദ്യം ചേരാനെല്ലൂർ പൊലീസിനാണ് കൺട്രോൾ റൂമിൽനിന്ന് വിവരം കൈമാറിയത്. എന്നാൽ എളമക്കര പരിധിയിലായതിനാൽ അന്വേഷണം എളമക്കര പൊലീസിന് കൈമാറി.
വൈകിട്ട് ആറരയോടെ മീൻചിറ റോഡിലുള്ള വീട്ടിലേക്കു പോകുമ്പോൾ റെയിൽവെ ക്രോസ് കഴിഞ്ഞിട്ടുള്ള ഭാഗത്ത് നിർത്തിയിട്ടിരുന്ന വെളുത്ത കാറിലേക്ക് തന്നെ പിടിച്ചുകയറ്റി ഓടിച്ചുപോയെന്നായിരുന്നു യുവതി പൊലീസിന് മൊഴി നൽകിയത്. കാറിൽ വച്ചു തന്നെ ഉപദ്രവിച്ചുവെന്നും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടെന്നും പൊലീസിനോടു പറഞ്ഞു. യുവതി പറയുന്ന സമയത്ത് ഈ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും കാർ കണ്ടെത്താനായില്ല.
എന്നാൽ ഒരു യുവാവിനൊപ്പം യുവതി നടന്നു പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. തുടർന്ന് ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ കാമുകനെ കബളിപ്പിക്കാനായി കഥ മെനഞ്ഞതായി യുവതി വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് അന്വേഷണം വഴിതെറ്റിക്കാൻ വ്യാജ വിവരം നൽകിയെന്ന വകുപ്പിലാണ് യുവതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. യുവതിയെ ജാമ്യത്തിൽ വിട്ടയച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ