പെട്രോളിയം ഡീലർമാരുടെ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ച് കമ്പനികൾ. ഹിന്ദുസ്ഥാൻ പെട്രോളിയം അടക്കമുള്ള കമ്പനികളാണ് ക്രെഡിറ്റ് പരിധി കുറച്ചത്. പമ്പുകളിൽ ഇന്ധനം സംഭരിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും.
വിറ്റുപോകാത്ത ലൂബ്രിക്കൻസ് ഓയിലുകൾ വാങ്ങാൻ കമ്പനികൾ നിർബന്ധിക്കുന്നതായും ഡീലർമാർ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധസാഹചര്യം പെട്രോളിയം മേഖലയെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുമോയെന്ന ഭീഷണി നിലനിൽക്കുന്നതിനിടെയാണ് കമ്പനികൾ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ചത്.
ഹിന്ദുസ്ഥാൻ പെട്രോളിയം അടക്കമുള്ള കമ്പനികളിൽ നിന്ന് 10 കോടിയുടെ പെട്രോളിയം ഇറക്കുമതി ചെയ്യുകയാണെങ്കിൽ ഏകദേശം ഒമ്പത് കോടി രൂപയായിരിക്കും തത്സമയം പെട്രോളിയം ഡീലർമാർ കമ്പനികൾക്ക് നൽകേണ്ടിവരിക.
പത്ത് കോടിക്ക് ഇന്ധനം വാങ്ങുമ്പോൾ ഒരു കോടി രൂപ കെഡ്രിറ്റ് പരിധി നിശ്ചയിക്കുന്ന തരത്തിലാണ് നിലവിലെ ചട്ടം. ഈയൊരു ക്രെഡിറ്റ് പരിധിയെന്ന് പറയുന്നത് ബിസിനസിലുടനീളം നിലനിൽക്കുന്ന കാര്യമായിരിക്കും. ഇതാണ് അപ്രതീക്ഷിതമായി കമ്പനികൾ വെട്ടിക്കുറച്ചിരിക്കുന്നത്.
പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിൽ ക്രെഡിറ്റ് പരിധി വെട്ടിക്കുറയ്ക്കുന്നത് പെട്രോളിയം ഡീലർമാർക്ക് കനത്ത തിരിച്ചടിയാണ് ഏൽപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ക്രെഡിറ്റ് പരിധി പെട്ടെന്ന് വെട്ടിക്കുറയ്ക്കുമ്പോൾ ഇത്രയും വലിയ തുക കമ്പനികൾക്ക് തത്സമയം നൽകാൻ പെട്രോൾ ഡീലർമാർക്ക് സാധിക്കാതെ വരികയും ഇത് പമ്പുകളിലെ ഇന്ധനലഭ്യതയെ സാരമായി ബാധിക്കുകയും ചെയ്യും. നിലവിൽ ഹിന്ദുസ്ഥാൻ പെട്രോളിയം അടക്കമുള്ള കമ്പനികൾ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ചിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ