പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽ നിന്നുള്ള കയറ്റുമതി നിലച്ചു; കോടികളുടെ നഷ്ടം.



പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കനത്ത സംഘർഷം കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ കയറ്റുമതി മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടതും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം മുടങ്ങിയതും കാരണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം പൂർണ്ണമായും നിലച്ചു.

റംസാൻ സീസണിൽ ഗൾഫ് വിപണി ലക്ഷ്യമിട്ടു നടന്ന വിപുലമായ ഒരുക്കങ്ങൾ പാളിയതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കയറ്റുമതിക്കാർക്കും കർഷകർകർക്കും ഉണ്ടായിരിക്കുന്നത്.
പ്രതിദിനം ശരാശരി 150 ടണ്ണോളം പഴം-പച്ചക്കറി വിഭവങ്ങൾ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യാറുണ്ടെങ്കിലും നിലവിലെ സാഹചര്യം മൂലം ഇത് പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിൽ വലിയൊരു ഭാഗം കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിലും കയറ്റുമതി നിലച്ച അവസ്ഥയാണ്.
നിലവിൽ ഒമാനിലേക്ക് മാത്രമാണ് സർവീസുകൾ ഉള്ളതെങ്കിലും വിമാനക്കമ്പനികൾ കാർഗോ നിര മൂന്നിരട്ടിയോളം വർധിപ്പിച്ചത് തിരിച്ചടിയായി. പ്രതിസന്ധി
നീണ്ടുപോയാൽ കയറ്റുമതിക്കായി ഒരുക്കിവെച്ച ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് നാട്ടിൽ വിറ്റഴിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഈ മേഖലയിലുള്ളവർ.