അയവില്ലാതെ എല്‍പിജി പ്രതിസന്ധി; സംസ്ഥാനത്തെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടലിലേക്ക്.



സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. വിതരണത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളും സിലിണ്ടറിന്റെ ലഭ്യത കുറവും സംസ്ഥാനത്ത് ഓരോ ദിവസവും അടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.

നിലവില്‍ വാണിജ്യ സിലിണ്ടറുകള്‍ വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍ , അനാഥാലയങ്ങള്‍ സ്‌കൂളുകള്‍,സര്‍ക്കാര്‍- പൊതുമേഖല ഓഫീസ് ക്യാമ്പസിലെ കാന്റീന്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കിയാണ് വിതരണം നടത്തുന്നത്. (LPG crisis in kerala worsens)

സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച്‌ വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറുകള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. എന്നാല്‍ വിശേഷ ദിവസങ്ങള്‍ അടുത്തിരിക്കെ വീടുകളില്‍ പാചകവാതകം കിട്ടുമോ എന്ന് ആശങ്ക വേണ്ടെന്ന് പൊതുമേഖല എണ്ണ കമ്പനികള്‍ അറിയിച്ചു. വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറിന്റെ ഉത്പാദനം 20 ശതമാനം ആക്കി ചുരുക്കിയത് ഗാര്‍ഹിക മേഖലയില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ആകുമെന്നും കമ്പനികള്‍ അറിയിച്ചു.

കേരളത്തില്‍ മാത്രമല്ല രാജ്യത്താകെയും എല്‍പിജി പ്രതിസന്ധി രൂക്ഷമാകുകയാണ്. സര്‍ക്കാരിന്റെ വിദേശനയങ്ങളും നയതന്ത്രനീക്കങ്ങളും പാളിയതിന്റെ തെളിവാണ് രാജ്യം നേരിടുന്ന എല്‍പിജി പ്രതിസന്ധിയെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു. വിറകടുപ്പും ഇന്‍ഡക്ഷന്‍ കുക്കറും റോക്കറ്റ് അടുപ്പും ഉള്‍പ്പെടെയുള്ള മറ്റ് പാചകരീതിയിലേക്ക് ധാരാളം ആളുകള്‍ നീങ്ങുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വിറകിന്റെ ഉള്‍പ്പെടെ ഡിമാന്റും വിലയും ഉയരുകയാണ്.