ഹർഷാരവങ്ങളോടെ ലോകം വയനാടിനെ നെഞ്ചേറ്റി.


ലോകമാകെ ഉറ്റുനോക്കിയ ചരിത്രനിമിഷം, വയനാട് മാതൃകാ ടൗൺഷിപ്പ് നെഞ്ചുലഞ്ഞ ഹർഷാരവങ്ങളോടെ നാട് ഏറ്റുവാങ്ങി. പതിനായിരക്കണക്കിന് ആളുകൾ പ്രഢഗംഭീരമായ മാതൃക ടൗൺഷിപ്പ്  ഉദ്ഘാടന പരിപാടിക്ക് സാക്ഷികളാകാനെത്തിയിരുന്നു. ചൂരൽമല ഉരുളിൽ സർവ്വവും നഷ്ടമായ 178 കുടുംബങ്ങളെ ചേർത്തു നിർത്തിയ സംസ്ഥാന സർക്കാരിന്റെ  നിശ്ചയദാർഢ്യത്തിന് അഭിവാദ്യങ്ങളും മുദ്രാവാക്യവുമായി ജനം ആർപ്പുവിളിച്ചുകൊണ്ടേയിരുന്നു. പ്ലക്കാർഡുകളും നിറമാർന്ന ബലൂണുകളും കൈയിലേന്തി ഈറനണിഞ്ഞ കണ്ണുകളോടെ അതിജീവിതർ നന്ദിയും സ്റ്റേഹവും  പങ്കു വച്ചു. 

വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ഉദ്ഘാടനത്തിനായി ജില്ലയിലേക്ക് എത്തി. രാവിലെ 8 മുതല്‍ കല്‍പ്പറ്റ ടൗണിലും ബൈപ്പാസിലും പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂള്‍ ഗ്രൗണ്ട്, ബൈപ്പാസ് എംസിഎഫ് സ്‌കൂള്‍, കല്‍പ്പറ്റ ഫ്‌ളവര്‍ ഷോ ഗ്രൗണ്ട് എന്നിവടങ്ങളിൽ വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കി. 17,000 ചതുരശ്രയടിയില്‍ നിര്‍മ്മിച്ച പന്തലില്‍ 1200 ഓളം പേര്‍ക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇരിപ്പിടങ്ങൾക്കപ്പുറം നിറഞ്ഞ് കവിഞ്ഞ് ജനം വന്നു കൊണ്ടിരുന്നു. ഉദ്ഘാടനം വീക്ഷിക്കാനെത്തിയവര്‍ക്ക് പരിപാടികള്‍ സുഗമമായി കാണുന്നതിന് വേദിയ്ക്ക് അടുത്തായി എല്‍ഇഡി വാളുകള്‍ ക്രമീകരിച്ചിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍  ലഘുഭക്ഷണം വിതരണവും നടന്നു.