*പ്രിയ വായനക്കാർക്ക് ചെറിയ പെരുന്നാൾ ആശംസകൾ*
*🟨🌍നഴ്സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതി അനുമതി*
കൊച്ചി: നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. മധ്യസ്ഥ ചര്‍ച്ച തിങ്കളാഴ്ച തുടരുന്നുണ്ടെന്ന് കാണിച്ച് മധ്യസ്ഥനായ അഭിഭാഷകന്റെ റിപ്പോര്‍ട്ട് കോടതി അനുവദിച്ചു. തുടര്‍ന്ന് വിഷയം 30ന് പരിഗണിക്കാനായി ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് മാറ്റി.
ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് കോടതി നേരത്തേ നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ മീഡിയേഷന് സെന്ററില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പ്രശ്നപരിഹാരമായില്ല. തുടര്‍ന്നാണ് കൂടുതല്‍ സമയം വേണമെന്ന ആവശ്യം മധ്യസ്ഥന്‍ അറിയിച്ചത്.
മധ്യസ്ഥ ചര്‍ച്ച നടക്കുന്നതിനാല്‍ നഴ്സുമാര്‍ സമരത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നും ജോലിയില്‍ പ്രവേശിക്കണമെന്നുമുള്ള മുന്‍ നിര്‍ദേശം പാലിക്കണമെന്നും കോടതി പറഞ്ഞു. ജോലിക്ക് ഹാജരാകുന്നവര്ക്കെതിരേ പ്രതികാര നടപടി ഉണ്ടാകരുതെന്ന നിര്‍ദേശം മാനേജ്മെന്റും പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
*🟨ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്ധന്, പങ്കജ് ഭണ്ഡാരി എന്നിവർക്കു സ്വാഭാവികജാമ്യം*
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടു പ്രതികള്‍ കൂടി സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങി. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുമാണ് ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍നിന്നു സ്വാഭാവിക ജാമ്യം നേടി ജയിലിനു പുറത്തിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് ഗോവര്‍ധനെയും പങ്കജ് ഭണ്ഡാരിയെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്യുന്നത്. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. ഇതോടെ 12 പ്രതികളുള്ള സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതോടെ പത്തു പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍. വാസു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ എന്നിവര്‍ക്കു സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ക്കു സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്. ഇനി ജാമ്യം ലഭിക്കേണ്ടതു മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍. വിജയകുമാറിനും കെ.പി. ശങ്കരദാസിനുമാണ്.
അടുത്ത ആഴ്ചയോടെ റിമാന്‍ഡില്‍ വിജയകുമാര്‍ 90 ദിവസം പൂര്‍ത്തിയാക്കും. ഇതോടെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങാൻ സാധ്യതയേറി. അതിനിടെ പ്രതികള്‍ ഓരോരുത്തരായി പുറത്തുവരുന്നതു പ്രത്യേക അന്വേഷണ സംഘത്തിനു വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
അന്വേഷണത്തെ ബാധിക്കുമെന്ന നിലപാട് എസ്ഐടി വ്യക്തമാക്കുമ്പോഴും പ്രാഥമിക കുറ്റപത്രം പോലും കേടതിയില്‍ നല്‍കിയിട്ടില്ല. ഈ മാസം 31നകം കുറ്റമറ്റ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് എസ്ഐടിക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
*🟨കരസേനയിലേക്ക് അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും*
തിരുവനന്തപുരം: ആർമി റിക്രൂട്ടിംഗ് ഓഫീസ് 2027ലെ അഗ്നിപത് സ്കീമിനു കീഴിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള അഗ്നിവീർ ഇൻടേക്കിനുള്ള സെലക്ഷൻ ടെസ്റ്റിനായി കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) അവിവാഹിതരായ പുരുഷന്മാരിൽ നിന്ന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങൾക്കായാണ് ഈ തെരഞ്ഞടുപ്പ്.
രണ്ടു ഘട്ടങ്ങളിലായാണ് അഗ്നിവീർ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓണ്‍ലൈൻ കന്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (ഓണ്‍ലൈൻ സിഇഇ), റിക്രൂട്ട്മെന്റ് റാലി എന്നീ രണ്ട് ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ്. എല്ലാ ഉദ്യോഗാർഥികളും www.joinindianarmy.nic.in ലേക്കു ലോഗിൻ ചെയ്ത് അവരുടെ യോഗ്യതാ നില പരിശോധിച്ച് അവരുടെ പ്രൊഫൈൽ സൃഷ്ടിക്കുക. ഓണ്‍ലൈൻ പരീക്ഷ 2026 ജൂണ്‍ ഒന്നു മുതൽ 15 വരെ ആയിരിക്കും.
അഗ്നിവീർ ഉദ്യോഗാർഥികൾക്ക് അവരുടെ യോഗ്യതയെ അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ടു വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. രണ്ട് ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്പോൾ ഉദ്യോഗാർഥികൾ രണ്ടു വിഭാഗങ്ങളുടെയും ഫോമുകൾ വെവ്വേറെ പൂരിപ്പിച്ച്, രണ്ടു പൊതു പ്രവേശന പരീക്ഷകൾക്കു ഹാജരാകണം, എന്നിരുന്നാലും ഉയർന്ന ശാരീരികക്ഷമതാ പരീക്ഷ, ശാരീരിക അളവു വേണ്ടി വരുന്ന വിഭാഗത്തിന് തെരഞ്ഞെടുക്കുന്ന വിഭാഗങ്ങളുമായി ബന്ധപ്പെട്ട്, ഒരു റിക്രൂട്ട്മെന്റ് റാലിയും, മെഡിക്കൽ ടെസ്റ്റിലും പങ്കെടുത്താൽ മതി. അപേക്ഷാ ഘട്ടത്തിൽ തന്നെ ഉദ്യോഗാർഥി വിഭാഗങ്ങളുടെ മുൻഗണന രേഖപ്പെടുത്തണം. റിക്രൂട്ട്മെന്റ് റാലി പൂർത്തിയാക്കിയ ശേഷം അന്തിമ ഓപ്ഷൻ ചോദിക്കും.
പത്താം ക്ലാസ്, 12 ക്ലാസ് ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്കും ആവശ്യമായ മറ്റെല്ലാ യോഗ്യതകളും പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നിരുന്നാലും അത്തരം ഉദ്യോഗാർഥികളെ, റിക്രൂട്ട്മെന്റ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിൽ യഥാർഥ മാർക്ക് ഷീറ്റ് ഹാജരാക്കുന്പോൾ മാത്രമേ അവരെ തെരഞ്ഞെടുക്കുകയുള്ളൂ.
*🟨വനവാസം വെറും വാക്കല്ല; നിലപാട് വ്യക്തമാക്കി വി.ഡി.സതീശൻ*
കൊച്ചി: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ പോയതിനേക്കാള്‍ 50 മടങ്ങ് താൻ പറവൂരിലെത്തിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു.
കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിന്റെ ശോഭ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. എംപിമാർ മത്സരിക്കണമോ എന്നതിൽ തനിക്ക് അഭിപ്രായമുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
എന്നാൽ അതേകുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡ് തീരുമാനമായിരുന്നു. പറവൂരിലെ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. വ്യാഴാഴ്ച ഡൽഹിയിൽ നിന്നെത്തിയ വി.ഡി. സതീശൻ സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് ആദ്യം പോയത്.
*🟨രണ്ട് ദിവസം സംസ്ഥാനത്ത് മദ്യ വിൽപനയ്ക്ക് നിരോധനം*
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് 48 മണിക്കൂർ മദ്യവിൽപനയുണ്ടാവില്ല. ഏപ്രിൽ 7 വൈകിട്ട് 7 മുതൽ ഏപ്രിൽ 9 വരെ സംസ്ഥാനത്ത് മദ്യവിൽപന നിരോധിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് ദിനത്തിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണ് നടപടി. സംസ്ഥാനത്തെ വോട്ടെണ്ണൽ ദിനമായ മെയ് 4നും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
*🟨കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക പുറത്ത്; എംപിമാർക്ക് സീറ്റില്ല*
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക പുറത്തുവന്നു. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂരിൽ കെ.സുധാകരനും കോന്നിയിൽ അടൂർ പ്രകാശിനും സീറ്റില്ല.
എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനത്തെ തുടർന്നാണ് കെ.സുധാകരനെയും അടൂർ പ്രകാശിനെയും പട്ടികയിൽ നിന്നൊഴിവാക്കിയത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും പട്ടികയിൽ ഇടം നേടിയില്ല.
*മണ്ഡലങ്ങളും സ്ഥാനാർഥികളും*
ഉദുമ: കെ. നീലകണ്ഠൻ
തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
കല്ല്യാശേരി: രാജീവൻ കപ്പച്ചേരി
കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
പട്ടാമ്പി: ടി.പി. ഷാജി
ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
കുന്നംകുളം: അജയ് മോഹൻ
വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂർ: മനോജ് മൂത്തേടൻ
വൈപ്പിൻ: ടോണി ചമ്മണി
കൊച്ചി: മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ: ദീപക് ജോയ്
ദേവികുളം: എഫ്. രാജ
ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
ഇടുക്കി: റോയ് കെ. പൗലോസ്
പീരുമേട്: അഡ്വ. സിറിയക് തോമസ്
ഏറ്റുമാനൂർ: നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി: പ്രഫ. റോണി കെ. ബേബി
പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
ആലപ്പുഴ: എ.ഡി. തോമസ്
കായംകുളം: എം. ലിജു
ചെങ്ങന്നൂർ: എബി കുര്യാക്കോസ്
റാന്നി: പഴകുളം മധു
ആറന്മുള: അബിൻ വർക്കി
കോന്നി: പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
അടൂർ: അഡ്വ. ശാന്തകുമാർ
ചടയമംഗലം: എം.എം. നസീർ
വർക്കല: വർക്കല കഹാർ
നെടുമങ്ങാട്: മീനങ്കൽ കുമാർ
വാമനപുരം: സുധീർഷാ പാലോട്
കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
നേമം: കെ.എസ്. ശബരീനാഥൻ
അരുവിക്കര: വി.എസ്. ശിവകുമാർ
പാറശാല: നെയ്യാറ്റിൻകര സനൽ
കാട്ടാക്കട: എം.ആർ. ബൈജു
നെയ്യാറ്റിൻകര: എൻ. ശക്തൻ.
*🟨ഗൾഫ് ഊർജ നിലയങ്ങൾക്ക് നേരെ ആക്രമണം: എണ്ണവില കുതിച്ചുയരുന്നു; ആഗോള വിപണിയിൽ കടുത്ത പ്രതിസന്ധി*
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം അതീവ സംഘർഷാവസ്ഥയിലേക്ക്. ഗൾഫ് രാജ്യങ്ങളിലെ പ്രധാന എണ്ണ-വാതക നിലയങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതോടെ ലോകമെമ്പാടും എണ്ണവില കുതിച്ചുയരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം ഏതാണ്ട് പൂർണമായും തടസപ്പെട്ടത് ആഗോള വിതരണ ശൃംഖലയെ പ്രതിസന്ധിയിലാക്കി.
യാൻബു നഗരത്തിലെ സാംറെഫ് റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. പ്രതിദിനം നാല് ലക്ഷം ബാരൽ ഉത്പാദന ശേഷിയുള്ള പ്ലാന്റാണിത്. ലോകത്തിലെ ഏറ്റവും വലിയ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് കയറ്റുമതി പ്ലാന്റായ റാസ് ലഫാൻ മിസൈൽ ആക്രമണത്തിൽ തകർന്നു. ഇതോടെ ഖത്തറിൽ നിന്നുള്ള ഗ്യാസ് ഉത്പാദനവും നിർത്തിവെച്ചിരിക്കുകയാണ്.
മിന അൽ-അഹമ്മദി, മിന അബ്ദുള്ള എന്നീ രണ്ട് വൻകിട റിഫൈനറികൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ഇവിടെ വൻ തീപിടുത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെ വന്ന മിസൈലുകൾ തകർത്തെങ്കിലും അവയുടെ അവശിഷ്ടങ്ങൾ വീണ് പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചു.
വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 114–115 ഡോളർ വരെ ഉയർന്നു. അമേരിക്കൻ വിപണിയിലെ എണ്ണവില 97 ഡോളറിലെത്തി. യൂറോപ്പിലെ ഗ്യാസ് വിലയിൽ ഒറ്റദിവസം കൊണ്ട് 30 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇറാന്റെ പ്രധാന വാതകപ്പാടമായ സൗത്ത് പാഴ്സിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളിലെ ഊർജ നിലയങ്ങളെ ഇറാൻ ലക്ഷ്യമിട്ടത്.
*🟨അസം തെരഞ്ഞെടുപ്പ്: ബിജെപി ആദ്യ പട്ടിക പുറത്തിറക്കി; കോൺഗ്രസ് വിട്ടവർക്ക് സീറ്റുകൾ*
ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 88 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. കോൺഗ്രസിൽ നിന്ന് അടുത്തിടെ എത്തിയ നേതാക്കൾക്ക് പട്ടികയിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ തട്ടകമായ ജലൂക്ബാരി മണ്ഡലത്തിൽ നിന്നും തുടർച്ചയായ ആറാം തവണയും ജനവിധി തേടും. കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന എംപി പ്രദ്യുത് ബോർദോലോയിക്ക് ദിസ്പൂർ മണ്ഡലത്തിൽ ബിജെപി സീറ്റ് നൽകി.
ഈ സീറ്റിലെ നിലവിലെ എംഎൽഎയും മുതിർന്ന നേതാവുമായ അതുൽ ബോറയെ മാറ്റിയാണ് പ്രദ്യുതിന് അവസരം നൽകിയത്. അടുത്തിടെ ബിജെപിയിൽ ചേർന്ന അഞ്ച് കോൺഗ്രസ് നേതാക്കളിൽ നാല് പേർക്കും പട്ടികയിൽ സീറ്റ് ലഭിച്ചു. മുൻ കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ബിഹ്പുരിയ മണ്ഡലത്തിൽ നിന്നും മത്സരിക്കും.
88 സ്ഥാനാർത്ഥികളിൽ ആറ് പേർ മാത്രമാണ് സ്ത്രീകൾ. ഇതിൽ മന്ത്രി അജന്ത നിയോഗ് ഒഴികെയുള്ള അഞ്ച് പേരും പുതുമുഖങ്ങളാണ്. ഡെപ്യൂട്ടി സ്പീക്കർ നുമൽ മോമിൻ, മന്ത്രി നന്ദിത ഗർലോസ എന്നിവരുൾപ്പെടെ 19 സിറ്റിംഗ് എംഎൽഎമാർക്ക് ഇത്തവണ സീറ്റ് നൽകിയില്ല. മുതിർന്ന നേതാവ് സിദ്ധാർത്ഥ ഭട്ടാചാര്യയ്ക്കും പട്ടികയിൽ ഇടം ലഭിച്ചില്ല. അസമിൽ ബിജെപിക്കൊപ്പം അസം ഗണ പരിഷത്ത് , ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്. എജിപി 26 സീറ്റുകളിലും ബിപിഎഫ് 11 സീറ്റുകളിലും മത്സരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
*🟨മുൻ ജാർഖണ്ഡ് മന്ത്രിയുടെ വീട് എൻടിപിസി പദ്ധതിക്കായി ഇടിച്ചുനിരത്തി*
ഹസാരിബാഗ് : ജാർഖണ്ഡ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ യോഗേന്ദ്ര സാവോയുടെ വീട് ഹസാരിബാഗ് ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. എൻടിപിസിയുടെ കൽക്കരി ഖനന പദ്ധതിക്കുവേണ്ടിയാണ് വീട് ഇടിച്ചുനിരത്തിയത്. ഭൂമി എൻടിപിസിക്കു കൈമാറി.
ജോർദാഗ് മേഖലയിലെവീടാണ് വൻ പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിൽ ഇടിച്ചുനിരത്തിയത്. ഭൂമിയും നഷ്ടപരിഹാരവും സംബന്ധിച്ച് ദീർകാലമായി തർക്കം നിലനിന്നിരുന്നു. എൻടിപിസി നല്കിയ നഷ്ടപരിഹാരം യോഗേന്ദ്ര സാവോ സ്വീകരിച്ചിരുന്നില്ല. നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സാവോയും ഭാര്യയും മുൻ എംഎൽഎയുമായ നിർമല ദേവിയും വീടിനു മുന്നിൽ ധർണ നടത്തിയിരുന്നു.
1.97 കോടി രൂപ നഷ്ടപരിഹാരം നല്‍കിയെങ്കിലും സാവോ സ്വീകരിച്ചില്ലെന്ന് എൻടിപിസി എജിഎം നീൽ മാധവ് സ്വെയിൻ പറഞ്ഞു. തുടർന്ന് റാഞ്ചിയിലെ ട്രൈബ്യൂണൽ കോടതിയിൽ പണം കെട്ടിവച്ചു.
കൽക്കരി ഖനന വികസന ജോലികൾ തടസപ്പെട്ടതിനെത്തുടർന്നാണ് വീട് ഇടിച്ചുപൊളിച്ചുനീക്കാൻ നടപടിയെടുത്തതെന്ന് എൻടിപിസി ഉദ്യോഗസ്ഥർ പറഞ്ഞു. വീട് പൊളിച്ചതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് യോഗേന്ദ്ര സാവോയുടെ മകളും മുൻ ബർക്കാഗാവ് എംഎൽഎയുമായ അംബാ പ്രസാദ് പറഞ്ഞു
*🟨ഗുജറാത്തിൽ 500 നൽകിയാൽ 1500 ലഭിക്കും; യോഗാശ്രമത്തിന്റെ മറവിൽ കള്ളനോട്ട് അച്ചടി*
അഹമ്മദാബാദ്: ഗുജറാത്തിൽ ആശ്രമത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന കള്ളനോട്ട് മാഫിയ പിടിയിൽ. അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് രണ്ട് കോടി രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തത്.
സൂറത്ത് ജില്ലയിലെ ധോരൻ പർദി ഗ്രാമത്തിലെ ശ്രീ സത്യ യോഗ ഫൗണ്ടേഷൻ ആശ്രമത്തിന്റെ മറവിലാണ് കള്ളനോട്ട് മാഫിയ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേർ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.
500 രൂപയുടെ 40,000 നോട്ടുകളാണ് സംഘത്തിൽനിന്ന് പിടിച്ചെടുത്തത്. അമരാവദിയിൽ നടത്തിയ പരിശോധനയിലാണ് ഫോർച്യുണർ കാറിൽ കള്ളനോട്ടുമായെത്തിയ സംഘത്തെ പിടികൂടിയത്. ഇതേ തുടർന്ന് ശ്രീ സത്യ യോഗ ഫൗണ്ടേഷൻ ആശ്രമത്തിലും പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ ആശ്രമത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന പ്രിന്റിംഗ് യൂണിറ്റ് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. ഇവിടെ കള്ളനോട്ട് അച്ചടിക്കുന്നതിനായി തയാറാക്കിയിരുന്ന പ്രിന്റിംഗ് മെഷീൻ, കമ്പ്യൂട്ടറുകൾ, പ്രത്യേകതരം കടലാസ്, മഷി എന്നിവയും പിടിച്ചെടുത്തു.
500 രൂപയുടെ യഥാർഥ നോട്ടിന് പകരം 1500 രൂപയുടെ കള്ളനോട്ടുകളാണ് സംഘം വിതരണം ചെയ്തിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് അറിയിച്ചു.
*🟨ബംഗാൾ തെരഞ്ഞെടുപ്പ്: ബിജെപിയുടെ രണ്ടാം പട്ടിക പുറത്ത്; രൂപാ ഗാംഗുലിയും സന്ദേശ്ഖാലി അതിജീവിതയും മത്സരരംഗത്ത്*
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 111 സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ പട്ടിക ബിജെപി പുറത്തിറക്കി. പ്രശസ്ത നടി രൂപാ ഗാംഗുലി, സന്ദേശ്ഖാലിയിലെ അതിക്രമങ്ങളെ അതിജീവിച്ച രേഖ പാത്ര എന്നിവരുടെ സാന്നിധ്യമാണ് ഈ പട്ടികയിലെ പ്രധാന ആകർഷണം. പ്രശസ്ത നടിയും മുൻ രാജ്യസഭാ എംപിയുമായ രൂപാ ഗാംഗുലി സോനാർപൂർ ദക്ഷിൺ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
സന്ദേശ്ഖാലിയിലെ സ്ത്രീപീഡനത്തിനെതിരെ ശബ്ദമുയർത്തി ദേശീയ ശ്രദ്ധ നേടിയ രേഖ പാത്രയെ ഹിംഗൽഗഞ്ച് മണ്ഡലത്തിലാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്.
സന്ദേഷ്ഖാലി മണ്ഡലത്തിൽ സനത് സർദാർ മത്സരിക്കും. പ്രിയങ്ക തിബ്രേവാൾ എന്റാലി മണ്ഡലത്തിൽ നിന്നും സുമന സർക്കാർ ബാലാഗഡ് മണ്ഡലത്തിൽ നിന്നും മത്സരിക്കും. സ്വാപൻ മജുംദാർ (ബംഗാവോൺ ദക്ഷിൺ), ഗാർഗി ദാസ് ഘോഷ് (കാൻഡി) എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.
ബംഗാളിൽ ഏപ്രിൽ 23, ഏപ്രിൽ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ സന്ദേശ്ഖാലി വിഷയം സജീവമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് രേഖ പാത്രയെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. ബംഗാൾ രാഷ്ട്രീയത്തിൽ സുവേന്ദു അധികാരിയും മമത ബാനർജിയും തമ്മിലുള്ള പോരാട്ടത്തിനൊപ്പം ഈ പ്രമുഖ വനിതാ സ്ഥാനാർത്ഥികളുടെ സാന്നിധ്യവും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നിർണായകമാക്കുന്നു.
*🟨പാർട്ടിയെ വെല്ലുവിളിക്കാനില്ല; കോൺഗ്രസിൽ തുടരുമെന്ന് കെ. സുധാകരൻ*
ന്യൂഡൽഹി: നാല് ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങി കെ. സുധാകരൻ എംപി. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണ്ട എന്ന ഹൈക്കമാൻഡ് തീരുമാനത്തിന് ഒടുവിൽ സുധാകരൻ വഴങ്ങുകയായിരുന്നു.
പാർട്ടിയുടെ അംഗീകാരം കിട്ടിയാൽ മാത്രമേ നിയമസഭയിലേക്ക് മത്സരിക്കുകയുള്ളുവെന്ന് സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലും സുധാകരന് സീറ്റില്ലെന്ന സൂചനകൾ പുറത്തുവരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുമെന്നും സുധാകരൻ പറഞ്ഞു. സ്വതന്ത്രനായി മത്സരിക്കില്ല. പാർട്ടിയെ വെല്ലുവിളിക്കാനില്ലെന്നും പാർട്ടി എത്രയോ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് നിഷേധിച്ചുവെന്ന് കരുതി പാർട്ടിയിൽനിന്നു പുറത്താക്കിയിട്ടില്ലല്ലോ. പാർട്ടിയിൽ തുടരുമെന്നും താൻ എവിടെ പോകാനാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ